എറണാകുളം: അപമാനിച്ചതിന് പോലീസിൽ പരാതി നൽകിയ നടിയ്‌ക്കെതിര തുടർച്ചയായി സമൂഹമാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ. നടിയുടെ പരാതിയിൽ കേസ് എടുത്ത പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനിരിക്കെയാണ് സമൂഹമാദ്ധ്യമത്തിലൂടെ സംവിധായകന്റെ വെല്ലുവിളി തുടരുന്നത്. നിലവിൽ സംവിധായകൻ അമേരിക്കയിലാണെന്നാണ് വിവരം.
അടുത്തിടെ സനൽകുമാർ നടിയെക്കുറിച്ച് തുടർച്ചയായി ഫേസ്ബുക്കിൽ കുറിപ്പുകൾ പങ്കുവച്ചിരുന്നു. നടിയുമായുള്ള ഫോൺ സംഭാഷണമെന്ന പേരിലുള്ള വോയിസ് റെക്കോർഡ് ഉൾപ്പെടെ ഇതിലുണ്ട്. സൽപ്പേരിന് ഭംഗം വരുത്തുന്ന ഇത്തരം പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടതോടെ നടി വീണ്ടും പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിൽ പോലീസ് കേസ് എടുക്കുകയും സനൽകുമാറിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്തു. ഇതോടെയാണ് സനൽകുമാർ വിദേശത്ത് ആണെന്ന് വ്യക്തമായത്.
പോലീസ് കേസ് എടുത്തതിന് പിന്നാലെ നടിയ്‌ക്കെതിരെ സനൽകുമാർ തുടർച്ചയായി ഫേസ്ബുക്കിൽ കുറിപ്പുകൾ പങ്കുവയ്ക്കുകയായിരുന്നു. നിരവധി പോസ്റ്റുകളിൽ നടിയോടുള്ള പ്രണയം സംവിധായകൻ വിവരിക്കുന്നുണ്ട്. പ്രണയം പങ്കുവച്ചുകൊണ്ടുള്ള കവിതകളും ഫേസ്ബുക്ക് കുറിപ്പിൽ പങ്കുവച്ചിട്ടുണ്ട്. തനിയ്‌ക്കെതിരെ നടിയെ കൊണ്ട് പരാതി നൽകിച്ചതിന് പിന്നിൽ മാഫിയയാണെന്നാണ് സംവിധായകൻ പറയുന്നത്.
26 ദിവസങ്ങൾ കഴിഞ്ഞിട്ടും താൻ പറഞ്ഞതിനെ നിഷേധിച്ച് നടി രംഗത്ത് എത്തിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. താൻ പറഞ്ഞതിനെ നിഷേധിച്ചുകൊണ്ട് ഒരു വാചകം പോലും പറഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് പൊതുസമക്ഷം നടി ഒന്നും മിണ്ടാത്തത്?. എന്നെ ഉപദ്രവിക്കാൻ നടിയ്ക്ക് താത്പര്യം ഇല്ല. അങ്ങനെ ഉപദ്രവിക്കണം എങ്കിൽ പത്രസമ്മേളനം വിളിക്കാമായിരുന്നുവല്ലോ?. പോലീസ് സ്‌റ്റേഷനും കോടതിയും കയറി ഇറങ്ങുന്നതിനെക്കാൾ എളുപ്പം അതല്ലേ എന്നും സംവിധായകൻ ചോദിക്കുന്നുണ്ട്.
മിനിറ്റുകളുടെ വ്യത്യാസത്തിലാണ് സംവിധായകൻ നടിയ്‌ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ കുറിപ്പുകൾ പങ്കുവയ്ക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നടി നൽകിയ രഹസ്യമൊഴിയെക്കുറിച്ചും ഫേസ്ബുക്ക് പോസ്റ്റുകളിൽ പരാമർശം ഉണ്ട്. നടി സ്വതന്ത്രമായി സംസാരിക്കാൻ പോലും സാധിക്കാത്ത വിധം ഏതോ ഒരു മാഫിയയുടെ പിടിയിൽ ആണെന്നാണ് അദ്ദേഹം പറയുന്നത്. ഇതിന്റെ ഫലമായിട്ടാണ് നടിയ്ക്ക് രഹസ്യമൊഴി നൽകേണ്ടിവന്നത്. നടിയെ കൊലപ്പെടുത്തുന്നതിനുള്ള പദ്ധതിയാണ് ഇപ്പോൾ നടന്നുവരുന്നത് എന്നും സംവിധായകൻ പറയുന്നുണ്ട്.
സനൽകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റുകളിൽ ഒന്ന്
മഞ്ജു വാര്യർ മജിസ്ട്രേറ്റിന്റെ മുന്നിൽ കൊടുത്ത മൊഴിക്ക് എതിരായ ഒരു വാർത്തയാണ് പുറത്ത് പ്രചരിപ്പിക്കപ്പെട്ടത്. ചതിയുടെ മറ്റൊരധ്യായം കൂടി ഇവിടെ നടക്കുകയാണ്. കോടതിയിൽ പോയി കൊടുക്കുന്ന രഹസ്യമൊഴി തനിക്ക് വധഭീക്ഷണി ഉണ്ടെന്നാണെങ്കിൽ പോലും അത് ആ കേസിലെ ചാർജ്ജ് വായിക്കും വരെ മജിസ്ട്രെടിനു മാത്രമേ അറിയാൻ സാധിക്കുകയുള്ളു. മജിസ്ട്രെറ്റ് മൗനം പാലിച്ചാൽ, ആ രഹസ്യമൊഴി അപ്രത്യക്ഷമായാൽ അതിലെന്താണുള്ളത് എന്ന് പുറത്തുവരില്ല. മഞ്ജു വാര്യർ ഒരു പത്രസമ്മേളനം നടത്തി പൊതുജനത്തോട് സംസാരിക്കേണ്ട അവസ്ഥ ഉണ്ടായില്ലെങ്കിൽ മഞ്ജുവാര്യർ എന്താണ് ആ രഹസ്യ മൊഴിയിൽ പറഞ്ഞിട്ടുള്ളതെന്നുപോലും ആരും അറിയില്ല.
ഇവിടെ കൃത്യമായും ഒരു മർഡർ പ്ലോട്ടുണ്ട്. വളരെ അടുത്ത് തന്നെ മഞ്ജു വാര്യരെ കൊലപ്പെടുത്താനുള്ള പദ്ധതിയാണ് അരങ്ങേറുന്നത്. കൊല നടന്നു കഴിഞ്ഞാൽ സ്വാഭാവികമായും മാധ്യമങ്ങൾ അത് ഇപ്പോഴത്തെ എന്റെ അവസ്ഥയെ കളിയാക്കിക്കൊണ്ടുള്ള ഒരു ചർച്ചയിലേക്ക് ഒതുക്കും. മഞ്ജു വാര്യർ ഇപ്പോ മജിസ്ട്രെടിനു മുന്നിൽ കൊടുത്തിട്ടുള്ള ”എനിക്ക് വധഭീക്ഷണിയുണ്ട്” എന്ന രഹസ്യമൊഴി പിന്നീട് വെളിച്ചം കാണുകയെ ഇല്ല.
സുഹൃത്തുക്കളെ നിങ്ങളുടെ ഈ മൗനം വലിയ പാതകമാണ്. മഞ്ജു വാര്യർ ഈ കേസിന്റെ സത്യാവസ്ഥയെ കുറിച്ചു പൊതുസമൂഹത്തിന് മുന്നിൽ അടിയന്തിരമായി പറയണമെന്ന് നിങ്ങൾ ദയവായി ആവശ്യപ്പെടണം. അല്ലെങ്കിൽ വളരെ താമസിയാതെ നിങ്ങൾ ആ ദുഃഖവാർത്ത കേൾക്കേണ്ടിവരും. എനിക്ക് ഭ്രാന്താണോ ഇല്ലയോ എന്നൊക്കെ ചർച്ച തുടരട്ടെ. പക്ഷെ ഇത് വേറെ ചർച്ച ചെയ്യണം. ഇത് ഒരു അഭ്യർത്ഥനയാണ്..













Discussion about this post