അവധിക്കാലം ആഘോഷിക്കാനായി പേരക്കുട്ടി വരുന്നതിനുള്ള ഒരുക്കങ്ങളിലാണ് ഒരു ഇന്ത്യൻ ഗ്രാമം. ഒമ്പത് മാസത്തെ പ്രാർത്ഥനകൾക്കും പരിശ്രമങ്ങൾക്കും ശേഷം ഭൂമി തൊട്ട സുനിത വില്യംസാണ് ആ പേരക്കുട്ടി. കാത്തിരിക്കുന്നതാവട്ടെ ഗുജറാത്തിസെ ജുലാസൻ എന്ന നിഷ്‌ക്കളങ്ക ഗ്രാമവും. അവർക്ക് സുനിത തങ്ങളുടെ പ്രിയപ്പെട്ട ഡോ.ദീപക് പാണ്ഡ്യയുടെ മകളാണ്. അരുമ പേരക്കിടാവ്. സദ്യയും പാട്ടും ഡാൻസുമൊക്കയായി സുനിതയുടെ സുരക്ഷതിമായ മടങ്ങിവരവ് ഉത്സവമാക്കാനാണ് ഗ്രാമവാസികളുടെ തീരുമാനം.
സുനിത ബഹിരാകാശനിലയത്തിൽ അകപ്പെട്ടത് മുതൽ നേർന്ന വഴിപാടുകളൊക്കെയും പൂർത്തീകരിക്കണം. ഗ്രാമത്തിലെ ദേവിക്ഷേത്രത്തിൽ ഇന്ന് അഖണ്ഡ ജ്യോതി തെളിയും. പിന്നാലെ പ്രാർത്ഥനാജാഥയും വെടിക്കെട്ടും നടത്തുമെന്നാണ് സുനിതയുടെ ബന്ധുവായ നവീൻ പാണ്ഡ്യ പറയുന്നത്. സുനിതയുടെ പിതാവായ ഡോ. ദീപക് പാണ്ഡ്യ, മെഹ്‌സാന ജില്ലയിലുള്ള ജുൻസാൻ ഗ്രാമത്തിലാണു ജനിച്ചത്. 1957 ൽ അദ്ദേഹം യുഎസിലേക്കു കുടിയേറി. വധിക്കപ്പെട്ട ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായിരുന്ന ഹരേൻ പാണ്ഡ്യയുടെ ഇളയച്ഛനാണു ഡോ. ദീപക് പാണ്ഡ്യ.സുനിതയുടെ മുത്തച്ഛന്റെയും മുത്തശിയുടെയും പേരിൽ ഇവിടെ ഒരു ലൈബ്രറിയുമുണ്ട്
അതേസമയം സുനിത പൂർണ ആരോഗ്യവതിയാകാൻ കാത്തിരിക്കുകയാണെന്നും ഗ്രാമത്തിലേക്ക് ക്ഷണിക്കുമെന്നും നാട്ടുകാർ പറയുന്നു.2007 ൽ റെക്കോർഡുകൾ ഭേദിച്ച ആദ്യ ബഹിരാകാശ യാത്ര നടത്തിയശേഷം സുനിത ജുലാസനിലെത്തിയിരുന്നു. അന്നു ജനങ്ങൾ നൽകിയ വലിയ സ്വീകരണച്ചടങ്ങിൽ ‘അമേരിക്കൻ പൗരത്വമാണ് എനിക്കുള്ളതെങ്കിലും ഞാൻ ഇപ്പോഴും ഇന്ത്യയുടെ പുത്രിയാണ്; ജുലാസന്റെ പുത്രിയാണ്’ എന്നു സുനിത പറഞ്ഞിരുന്നു.
സുനിത സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിയതിൽ അതിയായി സന്തോഷിക്കുന്നുവെന്നും അവിശ്വസനീയമായിരുന്ന നിമിഷമായിരുന്നെന്നും സഹോദര ഭാര്യ ഫാൽഗുനി പാണ്ഡ്യയും പറയുന്നു. സുനിതയുടെ ജന്മദിനത്തിന് ഇന്ത്യൻ മധുരപലഹാരമായ കാജു കട്ലി അവർക്ക് അയച്ചിരുന്നു. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടന്ന മഹാ കുംഭമേളയിൽ പങ്കെടുക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ സുനിത ആകാംക്ഷഭരിതയായെന്നും എല്ലാം പറയാൻ ആവശ്യപ്പെട്ടെന്നും ഫാൽഗുനി ചൂണ്ടിക്കാണിച്ചു. കുംഭമേളയ്ക്ക് പോയതിന്റെ ചിത്രങ്ങൾ അയച്ച് തരാൻ സുനിത ആവശ്യപ്പെട്ടെന്നും സഹോദര ഭാര്യ വ്യക്തമാക്കി’ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും സ്‌നേഹത്തെക്കുറിച്ച് സുനിതയ്ക്ക് അറിയാം. എനിക്കുറപ്പാണ് സുനിത ഇന്ത്യയിലേയ്ക്ക് വരുമെന്ന്. എപ്പോൾ എന്നത് മാത്രമാണ് വിഷയ’മെന്നും ഫാൽഗുനി പാണ്ഡ്യ പറയുന്നു.
Discussion about this post