ന്യൂഡൽഹി : ആധാറും വോട്ടർ ഐഡി കാർഡും ബന്ധിപ്പിക്കുന്നതിൽ നിർണായക നീക്കവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ . വോട്ടർ രേഖകൾ ആധാർ ഡാറ്റാബേസുമായി ഇനി മുതൽ ബന്ധിപ്പിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) യും ചേർന്നാണ് ഇത് നടപ്പാക്കുക . ആധാർ വിശദാംശങ്ങൾ നൽകുന്നത് സ്വമേധയായെന്ന് കാണിക്കാൻ നിയമ മന്ത്രാലയം ഫോം 6ആ ഭേദഗതി ചെയ്യും. വിവരങ്ങൾ പങ്കിടാൻ വിസമ്മതിക്കുന്ന വോട്ടർമാർ കാരണങ്ങൾ വിശദീകരിക്കേണ്ടി വരും.
ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ, ആഭ്യന്തര മന്ത്രാലയം, നിയമ മന്ത്രാലയം, ഐ.ടി മന്ത്രാലയം, യു.ഐ.ഡി.എ.ഐ. എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്. 1950 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 23(4), 23(5), 23(6) എന്നിവ അനുസരിച്ചാണ് ലിങ്കിംഗ് നടത്തുക.
2021ൽ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കാമെന്ന വ്യവസ്ഥ കേന്ദ്രം കൊണ്ടു വന്നിരുന്നു. 66 കോടിയോളം പേരുടെ ആധാർ നമ്പർ ശേഖരിച്ചിട്ടുണ്ടെന്നും എന്നാൽ വോട്ടർ ഐഡിയുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും പാർലമെൻറിൽ സർക്കാർ അറിയിച്ചു. ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിച്ചാൽ പിന്നീട് ക്രമേക്കടിനുള്ള സാധ്യത വിരളമാകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിഗമനം.
Discussion about this post