ന്യൂഡൽഹി : ലോക്സഭയിലെ പ്രതിപക്ഷത്തിന്റെ തടസ്സപ്പെടുത്തലുകൾ കാരണം 2025 ലെ കേന്ദ്ര ബജറ്റ് പാസാക്കാൻ കഴിയാതിരുന്ന സാഹചര്യത്തിൽ ‘ഗില്ലറ്റിൻ’ മാർഗ്ഗത്തിലൂടെ ബജറ്റ് പാസാക്കാൻ ഉത്തരവിട്ട് ലോക്‌സഭാ സ്പീക്കർ ഓം ബിർള. കൂടുതൽ ചർച്ചകൾ അനുവദിക്കാതെ ഒരു ബിൽ വേഗത്തിൽ പാസാക്കാൻ ഉപയോഗിക്കുന്ന പാർലമെന്ററി തന്ത്രമാണ് ഗില്ലറ്റിൻ. സർക്കാർ ഒരു ബിൽ വേഗത്തിൽ പാസാക്കാൻ ആഗ്രഹിക്കുമ്പോൾ, പ്രതിപക്ഷം അതിന്റെ പുരോഗതി വൈകിപ്പിക്കുകയാണെങ്കിൽ ആണ് സാധാരണയായി ഗില്ലറ്റിൻ ഉപയോഗിക്കുന്നത്.
2025 ലെ കേന്ദ്ര ബജറ്റ് പാസാക്കാനും വിവിധ മന്ത്രാലയങ്ങളിലുടനീളം ധനസഹായത്തിനായുള്ള ആവശ്യങ്ങൾ ചർച്ചയില്ലാതെ പാസാക്കാനും വേണ്ടിയാണ് നിലവിൽ ഗില്ലറ്റിൻ പ്രയോഗിക്കാൻ സ്പീക്കർ ഉത്തരവിട്ടിരിക്കുന്നത്. 2023-24 ലെ ബജറ്റ് പാസാക്കുന്നതിനായി 2023 മാർച്ചിൽ ആണ് ലോക്‌സഭയിൽ അവസാനമായി ഗില്ലറ്റിൻ ഉപയോഗിച്ചിരുന്നത്. കേന്ദ്ര ബജറ്റ് സുഗമമായി പാസാക്കുന്നതിന് ഇന്ത്യൻ പാർലമെന്റ് ഏറെക്കാലമായി പരീക്ഷിക്കുന്ന രീതിയാണ് ഗില്ലറ്റിൻ വഴി ബജറ്റ് പാസാക്കുക എന്നുള്ളത്.
കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകഴിഞ്ഞാൽ പാർലമെന്റിന് മൂന്നാഴ്ചത്തെ ഇടവേള ആയിരിക്കും ലഭിക്കുന്നത്. ഈ കാലയളവിൽ, വിവിധ മന്ത്രാലയങ്ങളുടെ ഗ്രാന്റുകളുടെ ആവശ്യങ്ങൾ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട സ്റ്റാൻഡിംഗ് കമ്മിറ്റികൾ പരിശോധിക്കുകയും റിപ്പോർട്ടുകൾ തയ്യാറാക്കുകയും ചെയ്യുന്നു. തുടർന്ന് അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ഈ ഗ്രാന്റുകളെക്കുറിച്ചുള്ള ചർച്ചകൾക്കായി ബിസിനസ് അഡ്വൈസറി കമ്മിറ്റി വേണ്ട നടപടികൾ സ്വീകരിക്കുന്നു. പ്രതിരോധം, ആഭ്യന്തരം, വിദേശകാര്യം, കൃഷി, ഗ്രാമവികസനം, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന മന്ത്രാലയങ്ങൾക്ക് മാത്രമായിരിക്കും ലോക്സഭയിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്താൻ അനുവാദം ഉണ്ടായിരിക്കുക.
ഈ വകുപ്പുകളും ബജറ്റും ആയി ബന്ധപ്പെട്ട സംവാദങ്ങൾ അവസാനിച്ചുകഴിഞ്ഞാൽ, സ്പീക്കർക്ക് “ഗില്ലറ്റിൻ” പ്രയോഗിക്കാവുന്നതാണ്. ചർച്ച ചെയ്താലും ഇല്ലെങ്കിലും, ബാക്കിയുള്ള എല്ലാ ഗ്രാന്റുകളും ഒറ്റയടിക്ക് വോട്ടിനിടുന്ന ഒരു പാർലമെന്ററി നടപടിക്രമത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ധനകാര്യ ബില്ലും ബജറ്റും കാലതാമസമില്ലാതെ പാസാക്കുന്നുവെന്ന് ഉറപ്പുവരുത്താനാണ് ഈ നടപടി സ്വീകരിക്കുന്നത്.
Discussion about this post