കോഴിക്കോട് ചെറുവണ്ണൂരിൽ മുൻ ഭാര്യയുടെ മുഖത്ത് ആസിഡൊഴിച്ച പ്രതി പ്രശാന്തിന്റെ മൊഴി പുറത്ത്. യുവതിയുടെ മുഖം ആസിഡൊഴിച്ച് വിരൂപമാക്കാനാണ് ശ്രമിച്ചതെന്നാണ് മൊഴി. .ഒപ്പം താമസിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് ആസിഡ് ഒഴിക്കാൻ തീരുമാനിച്ചത്.
ആക്രമണത്തിന് മുന്നോടിയായി പരീക്ഷണം നടത്തിയെന്നും പ്രതി പറഞ്ഞു. ആദ്യം സ്വന്തം കയ്യിൽ ഒഴിച്ചാണ് തൊലി കരിയുമോ എന്ന് നോക്കിയത്. ഗുരുതര പൊള്ളലേൽക്കുമെന്ന് മനസിലായതോടെയാണ് ആക്രമണം നടത്താൻ തീരുമാനിച്ചത്. ആദ്യം മൂത്തമകനെക്കൊണ്ട് ചെയ്യിപ്പിക്കാനാണ് തീരുമാനിച്ചത്. എന്നാൽ, കുട്ടി ഇതിന് തയ്യാറായില്ല. തുടർന്നാണ് ആസിഡ് കുപ്പിയുമായി പ്രവിഷ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ എത്തിയത്. ഒപ്പം വരാൻ പറ്റുമോ എന്ന് അവിടെവച്ചും ഇയാൾ പ്രവിഷയോട് ചോദിച്ചു. എന്നാൽ, അവർ വിസമ്മതിച്ചു. ഇതോടെയാണ് വണ്ടിയിൽ സൂക്ഷിച്ചിരുന്ന ആസിഡ് പുറത്തെടുത്ത് പ്രവിഷയുടെ ശരീരത്തിലൊഴിച്ചത്.
ഞായറാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവം. നടുവേദനയ്ക്ക് ചികിത്സയ്ക്കായി 18-നാണ് പ്രവിഷ ആശുപത്രിയിലെത്തിയത്. ഒരുകാര്യം സംസാരിക്കാനുണ്ടെന്നുപറഞ്ഞ് പ്രശാന്ത് വാർഡിനുമുന്നിലെ വരാന്തയിലേക്ക് പ്രവിഷയെ വിളിക്കുകയായിരുന്നു.കൈയിൽ സ്റ്റീൽകുപ്പിയിൽ കരുതിയിരുന്ന ആസിഡ് പ്രവിഷയുടെ മുഖത്തേക്കും ശരീരത്തിലേക്കും ഒഴിച്ചു. പൊള്ളലേറ്റ് നിലവിളിയോടെ പിൻതിരിഞ്ഞോടവേ ശരീരത്തിന്റെ പിൻഭാഗത്തേക്കും ആസിഡൊഴിച്ചു. രക്ഷപ്പെടാനായി വാർഡിലെ ബാത്ത്റൂമിലേക്ക് പ്രവിഷ ഓടിക്കയറി. ഈസമയം പ്രശാന്ത് റോഡരികിൽ നിർത്തിയ സ്‌കൂട്ടറിൽ രക്ഷപ്പെട്ടു. ആശുപത്രി ജീവനക്കാരും ഓടിയെത്തിയവരും പ്രവിഷയെ ഉടനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. ശരീരത്തിന്റെ 20 ശതമാനത്തോളം ഭാഗത്ത് പൊള്ളലേറ്റതായും അപകടനില തരണംചെയ്തതായുമാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്.
Discussion about this post