ഡല്‍ഹി: രാജ്യംവിട്ട മദ്യ വ്യവസായി വിജയ് മല്യ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത 7000 കോടി രൂപയില്‍ ഒരു രൂപ പോലും ബാക്കിയില്ലാതെ തിരിച്ചു പിടിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി . കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം നടക്കുകയാണെന്നും നീതി നടപ്പാക്കപ്പെടുമെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
2004 മുതല്‍ 2014 വരെ പത്തു വര്‍ഷം അധികാരത്തില്‍ ഇരുന്ന കോണ്‍ഗ്രസ് വായ്പകള്‍ തിരിച്ചു പിടിക്കുന്നതിന് ഒരു നടപടിയും കൈക്കൊണ്ടില്ല. അടുത്തിടെ മാത്രമാണ് മല്യയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ നടപടികള്‍ തുടങ്ങിയതെന്നും ജെയ്റ്റ്ലി പറഞ്ഞു. മല്യയുടെ സ്വത്തുക്കളില്‍ പലതും കണ്ടുകെട്ടി കഴിഞ്ഞു. വായ്പാ കുടിശിക തിരിച്ചു പിടിക്കാന്‍ ബാങ്കുകള്‍ ചെയ്യാവുന്നതെല്ലാം ചെയ്തു വരികയാണ്. ബാങ്കുകള്‍ സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുന്‍പ് തന്നെ മല്യ രാജ്യം വിട്ടിരുന്നുവെന്നും ജെയ്റ്റ്ലി പറഞ്ഞു.
മല്യയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുമെന്ന് കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. രാജ്യത്തു നിന്ന് പണവുമായി രക്ഷപെടാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ, കോണ്‍ഗ്രസ് എം.പി മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സി.പി.എമ്മിലെ എം.പി രാജേഷ്, ആര്.ജെ.ഡി എം.പി എന്നിവര്‍ വിജയ് മാല്യ വിഷയത്തില്‍ ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. ബി.ജെ.പി എം.പി കിരിത് സോമയ്യയും ശൂന്യവേളയില്‍ വിഷയം ഉന്നയിച്ചു.
അതിനിടെ, വിജയ് മല്യ ലണ്ടനിലെ വസതിയിലാണ് ഉള്ളതെന്ന് ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അയല്‍ക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മാധ്യമ പ്രവര്‍ത്തകരരെ മല്യയുടെ വസതിക്ക് സമീപത്തുനിന്ന് നീക്കാന്‍ സുരക്ഷാ ജീവനക്കാര്‍ ശ്രമിച്ചുവെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ വിസമ്മതിച്ചുവെന്നും ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിവിധ ബാങ്കുകളില്‍ നിന്ന് എടുത്ത 9000 കോടിയിലേറെ രൂപ തിരിച്ചടയ്ക്കാത്തതിന് നിയമനടപടി നേരിടുന്ന വിജയ് മല്യ രാജ്യംവിട്ടതായി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
Discussion about this post