പട്ന : പട്‌ന സർവകലാശാലയിൽ ചരിത്രവിജയം സ്വന്തമാക്കി എബിവിപി. പഠന സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായി ഒരു പെൺകുട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എബിവിപി ചരിത്രവിജയം കുറിച്ച തിരഞ്ഞെടുപ്പിൽ മൈഥിലി മൃണാളിനി ആണ് സർവകലാശാല യൂണിയൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 5 ൽ 3 സ്ഥാനങ്ങളും പെൺകുട്ടികളാണ് നേടിയത് എന്ന സവിശേഷതയും സർവ്വകലാശാലയിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ നടന്നു.
3524 വോട്ടുകൾ നേടിയാണ് എബിവിപിയുടെ മൈഥിലി മൃണാളിനി ചരിത്ര നേട്ടം സ്വന്തമാക്കിയത്. അതേസമയം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വതന്ത്ര സ്ഥാനാർത്ഥി ധീരജ് കുമാറും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് റോഹനും തെരഞ്ഞെടുക്കപ്പെട്ടു.
വന്ദേമാതരം, ജയ് ഭീം, ജയ് ശ്രീറാം വിളികൾ കൊണ്ട് മുഖരിതമായിരുന്നു ഇന്ന് പട്ന സർവ്വകലാശാല. 107 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു പെൺകുട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നു എന്നുള്ളത് വിദ്യാർത്ഥികളെ സംബന്ധിച്ച് ഏറെ ആഘോഷകരമായിരുന്നു. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സലോണി രാജ് ജനറൽ സെക്രട്ടറി സ്ഥാനവും എൻഎസ്‌യുഐയിലെ സൗമ്യ ശ്രീവാസ്തവ ട്രഷറർ സ്ഥാനവും സ്വന്തമാക്കിയതോടെ വിദ്യാർത്ഥി യൂണിയനിലെ മൂന്ന് പ്രമുഖ സ്ഥാനങ്ങളിലും വനിതകൾ എത്തിയത് കൂടുതൽ ആവേശകരമായി.








