ദോഹ : ഗൾഫ് രാഷ്ട്രങ്ങളോടുള്ള ഇറാൻ പ്രസിഡന്റിന്റെ മാപ്പ് പറച്ചിലിന് ശേഷവും വീണ്ടും വ്യോമാക്രമണങ്ങൾ തുടർന്ന് ഇറാൻ. സൗദിയിലും ഖത്തറിലും ബഹ്‌റൈനിലും പുതിയ സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. ഖത്തർ തലസ്ഥാനമായ ദോഹയിൽ ശനിയാഴ്ച ഇറാൻ ആക്രമണം നടത്തി. ഇറാനിലെ ഖേഷ്ം ദ്വീപിലെ ശുദ്ധജല ഡീസലൈനേഷൻ പ്ലാന്റ് യുഎസ് ആക്രമിച്ചതിനുള്ള പ്രതികാരമാണ് ഈ നടപടി എന്നാണ് ഇറാനിയൻ സ്റ്റേറ്റ് മീഡിയ വ്യക്തമാക്കുന്നത്.
സംഘർഷം ലഘൂകരിക്കുന്നതായി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ സൂചന നൽകുകയും ആക്രമണങ്ങൾക്ക് അയൽരാജ്യങ്ങളോട് ക്ഷമാപണം നടത്തുകയും ചെയ്തതിനുശേഷം ആണ് ഇപ്പോൾ വീണ്ടും ഇറാൻ ആക്രമണങ്ങൾ ആരംഭിച്ചിരിക്കുന്നത്. അയൽരാജ്യങ്ങൾ തങ്ങളെ ആക്രമിക്കാത്ത പക്ഷം അവരെ ആക്രമിക്കുകയോ മിസൈലുകൾ പ്രയോഗിക്കുകയോ ചെയ്യരുതെന്ന് രാജ്യത്തിന്റെ സായുധ സേനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഇറാൻ പ്രസിഡണ്ട് ശനിയാഴ്ച നടത്തിയ പ്രഖ്യാപനത്തിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ പ്രസിഡന്റിന്റെ ഈ പ്രഖ്യാപനത്തിനു ശേഷവും അതേ ദിവസം തന്നെ ഗൾഫ് രാഷ്ട്രങ്ങൾക്കെതിരെ വീണ്ടും ആക്രമണം നടന്നിരിക്കുകയാണ്. ബഹ്‌റൈനിലെ ജുഫൈർ ബേസിനെ ലക്ഷ്യമിട്ടും ഇന്ന് ഇറാൻ വ്യോമാക്രമണം നടത്തി.








