ലോക്സഭാ സ്പീക്കറും കോട്ടയിൽ നിന്നുള്ള എം.പിയുമായ ഓം ബിർളയെ ‘മികച്ച പാർലമെന്റേറിയൻ’ എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനയോടും പാർലമെന്ററി പാരമ്പര്യങ്ങളോടും അങ്ങേയറ്റം പ്രതിബദ്ധത പുലർത്തുന്ന വ്യക്തിയാണ് അദ്ദേഹമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോട്ട-ബുന്ദി ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ ശിലാസ്ഥാപന ചടങ്ങിലായിരുന്നു മോദിയുടെ പരാമർശങ്ങൾ.
സഭയ്ക്കകത്ത് രാഷ്ട്രീയ വേർതിരിവുകൾക്ക് അതീതമായാണ് ഓം ബിർള പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഭരണപക്ഷത്തോടും പ്രതിപക്ഷത്തോടും ഒരുപോലെ സഹകരിച്ചാണ് അദ്ദേഹം സഭാനടപടികൾ മുന്നോട്ട് കൊണ്ടുപോകുന്നത്. ജനാധിപത്യ സ്ഥാപനങ്ങളോടും പാർലമെന്ററി സംവിധാനത്തോടും അദ്ദേഹം പുലർത്തുന്ന ആദരവ് പ്രശംസനീയമാണെന്നും മോദി കൂട്ടിച്ചേർത്തു.
സഭയിൽ വാഗ്വാദങ്ങൾ മുറുകുമ്പോഴും ഓം ബിർള പുലർത്തുന്ന സംയമനത്തെ പ്രധാനമന്ത്രി പ്രത്യേകം പരാമർശിച്ചു. “അദ്ദേഹം ആരെയും അപമാനിക്കില്ല. കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വരുമ്പോൾ പോലും സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാൻ അദ്ദേഹം ക്ഷമയോടെ എല്ലാം സഹിക്കുന്നു. എല്ലാ എം.പിമാരെയും അന്തസ്സോടെ കാണുകയും അവരുടെ ആശങ്കകൾ കേൾക്കാൻ തയ്യാറാവുകയും ചെയ്യുന്ന സ്പീക്കറാണ് അദ്ദേഹം.”
ഓം ബിർളയ്ക്കെതിരെ പ്രതിപക്ഷ കക്ഷികൾ അവിശ്വാസ പ്രമേയത്തിന് നീക്കം നടത്തുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഈ പിന്തുണ. സ്പീക്കർ ഭരണപക്ഷത്തിന് അനുകൂലമായി നിലപാട് എടുക്കുന്നുവെന്നും പ്രതിപക്ഷത്തിന് സംസാരിക്കാൻ അവസരം നൽകുന്നില്ലെന്നും ആരോപിച്ച് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളിലെ നൂറോളം എം.പിമാരാണ് പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിൽ ഇത് ചർച്ചയ്ക്ക് വരാനിരിക്കെയാണ് മോദി സ്പീക്കർക്ക് ഉറച്ച പിന്തുണ പ്രഖ്യാപിച്ചത്.









