ന്യൂഡൽഹി : പശ്ചിമബംഗാൾ സർക്കാരിൽ നിന്നും വലിയ അപമാനം നേരിട്ടതായ് വെളിപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുർമു. പശ്ചിമ ബംഗാളിൽ ഇന്ന് നടന്ന ഒരു പരിപാടിയിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സ്വീകരിക്കാൻ ബംഗാൾ സർക്കാരിൽ നിന്നുമുള്ള ആരും എത്തിയിരുന്നില്ല. പ്രോട്ടോകോൾ നടപടികളിൽ വീഴ്ച വരുത്തിയത് കൂടാതെ രാജ്യത്തിന്റെ രാഷ്ട്രപതിയെ തന്നെ അപമാനിക്കുന്ന പ്രവൃത്തിയാണ് ഇന്ന് ബംഗാളിൽ അരങ്ങേറിയത്. കൂടാതെ വടക്കൻ ബംഗാളിൽ ഗോത്രവർഗ്ഗ പരിപാടിയായ അന്താരാഷ്ട്ര സാന്താൾ കോൺക്ലേവിന് അനുമതി നിഷേധിക്കുകയും വേദി മാറ്റേണ്ടി വരികയും ചെയ്തത് വേദനയുണ്ടാക്കി എന്നും രാഷ്ട്രപതി സൂചിപ്പിച്ചു.
ദുരനുഭവം പങ്കുവെച്ചുകൊണ്ട് രാഷ്ട്രപതി എക്സിൽ ഒരു പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ പശിമംഗലം സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തി. അവിശ്വസനീയവും ലജ്ജാകരവുമായ പ്രവൃത്തിയാണ് മമതാ ബാനർജി സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. രാജ്യത്തിന്റെ രാഷ്ട്രപതിയേയും മുഴുവൻ ഗോത്രവർഗ്ഗ വിഭാഗത്തെയും അപമാനിക്കുകയാണ് മമത ബാനർജി ചെയ്തത് എന്നും അദ്ദേഹം വ്യക്തമാക്കി. “ഇത് ലജ്ജാകരവും അവിശ്വസനീയവുമാണ്. ജനാധിപത്യത്തിലും ആദിവാസി സമൂഹങ്ങളുടെ ശാക്തീകരണത്തിലും വിശ്വസിക്കുന്ന എല്ലാവരും നിരാശരാണ്. ആദിവാസി സമൂഹത്തിൽ നിന്നുള്ള രാഷ്ട്രപതി പ്രകടിപ്പിച്ച വേദനയും ദുഃഖവും ഇന്ത്യയിലെ ജനങ്ങളെ അഗാധമായ വേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. പശ്ചിമ ബംഗാളിലെ ടിഎംസി സർക്കാർ എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു. പ്രസിഡന്റിനോടുള്ള ഈ അപമാനത്തിന് അവരുടെ ഭരണകൂടമാണ് ഉത്തരവാദികൾ. സന്താൽ സംസ്കാരം പോലുള്ള ഒരു പ്രധാന വിഷയത്തെ പശ്ചിമ ബംഗാൾ സർക്കാർ ഇത്ര ലാഘവത്തോടെ കാണുന്നത് ഒരുപോലെ നിർഭാഗ്യകരമാണ്. രാഷ്ട്രപതിയുടെ ഓഫീസ് രാഷ്ട്രീയത്തിന് അതീതമാണ്, അതിന്റെ അന്തസ്സ് എല്ലായ്പ്പോഴും ബഹുമാനിക്കപ്പെടണം,” എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.








