റായ്പൂർ : ഒരു സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് വിധേയയക്കാൻ നിർബന്ധിക്കുന്നത് ആർട്ടിക്കിൾ 21 ന്റെ ലംഘനമാമാണ് എന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. കന്യകാത്വ പരിശോധനയ്ക്ക് അനുമതി നൽകുന്നത് മൗലികാവകാശങ്ങൾക്കും നീതിക്കും എതിരാണെന്ന് ഹൈക്കോടതി പറഞ്ഞു. ഛത്തീസ്ഗഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാർ വർമയുടേതാണ് നിരീക്ഷണം.
ഒരു സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കാൻ നിർബന്ധിക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 21 ന്റെ ലംഘനമാണെന്നും അത് ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം നൽകുന്നതിനുള്ള മൗലികാവകാശം, അന്തസ്സിനുള്ള അവകാശം ഉൾപ്പെടെ, ലംഘിക്കുന്നുവെന്നും ഛത്തീസ്ഗഡ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആർട്ടിക്കിൾ 21 മൗലികാവകാശങ്ങളുടെ കാതലാണ്. ഒരു സ്ത്രീയെയും കന്യകാത്വ പരിശോധന നടത്താൻ നിർബന്ധിക്കാൻ കഴിയില്ല എന്നും കോടതി പറഞ്ഞു.
ഭാര്യക്ക് മറ്റൊരു പുരുഷനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് കന്യകാത്വ പരിശോധന നടത്തണമെന്ന് ഭർത്താവ് ആവശ്യം ഉന്നയിച്ച ക്രിമിനൽ ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി. 2024 ഒക്ടോബർ 15 ലെ കുടുംബ കോടതിയുടെ ഇടക്കാല അപേക്ഷ തള്ളിയ ഉത്തരവിനെയാണ് കോടതി ചോദ്യം ചെയ്തത്.
2023 ഏപ്രിൽ 30 നായിരുന്നു ഇരുവരും വിവാഹിതയായത്. പങ്കാളിക്ക് വന്ധ്യതയുണ്ടെന്ന് യുവതി കുടുംബാംഗങ്ങളോട് പറഞ്ഞതായും യുവാവിനൊപ്പം ജീവിക്കാൻ വിസമ്മതിക്കുകയും ചെയ്തിരുന്നു. തുടർന്ന് യുവതി ഭർത്താവിൽ നിന്ന് 20,000 രൂപ ജീവനാംശം ആവശ്യപ്പെട്ട് റായ്ഗഡ് ജില്ലയിലെ കുടുംബകോടതിയിൽ ഒരു ഇടക്കാല അപേക്ഷ സമർപ്പിച്ചു. പിന്നാലെ ഭാര്യയുടെ കന്യകാത്വ പരിശോധന നടത്തണമെന്നും അവർക്ക് സഹോദരീ ഭർത്താവുമായി അവിഹിത ബന്ധമുണ്ടെന്നും ആരോപിച്ചുകൊണ്ട് യുവാവ് പരാതി നൽകുകയായിരുന്നു.
ഭർത്താവ് ബലഹീനനാണെന്നും ഒരുമിച്ച് ജീവിക്കാൻ വിസമ്മതിച്ചുവെന്നും ഭാര്യ ആരോപിച്ചിരുന്നു. ബലഹീനത സംബന്ധിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കാൻ ഹർജിക്കാരന് താൽപ്പര്യമുണ്ടെങ്കിൽ, അയാൾക്ക് ബന്ധപ്പെട്ട വൈദ്യപരിശോധനയ്ക്ക് വിധേയനാകാം അല്ലെങ്കിൽ മറ്റേതെങ്കിലും തെളിവുകൾ ഹാജരാക്കാമെന്ന് ഹൈക്കോടതി പറഞ്ഞു.











Discussion about this post