ചെന്നൈ : ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ തമിഴ് വികാരം കൊളുത്തിവിട്ട് വിമർശനമുന്നയിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദി പഠിക്കേണ്ട, തമിഴ് അഭിമാനമാണെന്ന് പറയുന്നു. പക്ഷേ സ്റ്റാലിനോ മറ്റു തമിഴ് നേതാക്കളോ ഒരിക്കലും തമിഴിൽ പേര് എഴുതി ഒപ്പിടുന്നത് കണ്ടിട്ടില്ല എന്ന് മോദി സൂചിപ്പിച്ചു. ഇന്ന് തമിഴ്നാട്ടിൽ നടന്ന പൊതു റാലിയിൽ ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈ പരാമർശം.
സ്റ്റാലിൻ അടക്കമുള്ള തമിഴ്നാട്ടിലെ നേതാക്കളിൽ നിന്നും നിരവധി അപേക്ഷകൾ കേന്ദ്രസർക്കാരിന് ലഭിക്കാറുണ്ട്. തമിഴ് ഭാഷയോട് വലിയ ബഹുമാനവും അത് തങ്ങളുടെ വികാരവും ആണെന്ന് പറയുന്ന ഈ നേതാക്കൾ ആരും ഒരു അപേക്ഷയിലും തമിഴിൽ പേര് എഴുതി ഒപ്പിടുന്നത് കണ്ടിട്ടില്ല. നിങ്ങൾക്ക് തമിഴിൽ അഭിമാനമുണ്ടെങ്കിൽ, എല്ലാവരോടും കുറഞ്ഞത് തമിഴിൽ പേരെഴുതി ഒപ്പിടുകയെങ്കിലും ചെയ്യണം എന്നും മോദി അഭിപ്രായപ്പെട്ടു.
പുതിയ പാമ്പൻ പാലത്തിന്റെ ഉദ്ഘാടനത്തിന് ശേഷം ഞായറാഴ്ച വൈകിട്ട് രാമേശ്വരത്ത് നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രി ഈ കാര്യം സൂചിപ്പിച്ചത്. 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിൽ (എൻഇപി) നിർദ്ദേശിച്ചിരിക്കുന്ന ത്രിഭാഷാ ഫോർമുലയ്ക്കെതിരെ തമിഴ് വികാരമുയർത്തി ശക്തമായ വാദിക്കുന്ന സ്റ്റാലിന് പ്രധാനമന്ത്രിയുടെ ഈ പരാമർശം വൻ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. തമിഴ് ഭാഷയും തമിഴ് പൈതൃകവും ലോകത്തിന്റെ എല്ലാ കോണുകളിലും എത്തിക്കാൻ നിരവധി പ്രയത്നങ്ങൾ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട് എന്ന് മോദി വ്യക്തമാക്കി. എന്നാൽ ഒരു തമിഴ് നേതാവ് പോലും തമിഴിൽ പേര് എഴുതുന്നത് കാണാത്തത് തനിക്ക് അത്ഭുതമാണ് ഉണ്ടാക്കുന്നത് എന്നും മോദി സൂചിപ്പിച്ചു.
Discussion about this post