തിരുവനന്തപുരം : വീട്ടിലെ പ്രസവത്തെ സമൂഹമാധ്യമങ്ങളിലൂടെ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെയും കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. വീട്ടിലെ പ്രസവത്തെക്കുറിച്ചുള്ള തെറ്റായ പ്രചരണങ്ങൾ കുറ്റകരമാണെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. അശാസ്ത്രീയ രീതികൾ പിന്തുടർന്നാണ് പലരും വീട്ടിൽ പ്രസവിക്കുന്നത്. ഇത് അമ്മയുടെയും കുഞ്ഞിനെയും ജീവനുതന്നെ ഭീഷണിയാണ്. അതിനാൽ വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിച്ചാൽ നിയമനടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
കേരളത്തിൽ വർഷംതോറും 400 ഓളം പ്രസവങ്ങൾ വീട്ടിൽ വച്ച് നടക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം ആകെ രണ്ട് ലക്ഷത്തോളം പ്രസവങ്ങളാണ് നടന്നത്. അതില്‍ 382 പ്രസവങ്ങള്‍ വീട്ടിൽ വച്ചുള്ളതായിരുന്നു. ആദിവാസികളും അതിഥി തൊഴിലാളികളും ആണ് വീട്ടിൽ വച്ച് പ്രസവം നടന്നവരിൽ കൂടുതൽ പേർ. ഇതിന്റെ കാര്യ കാരണങ്ങളെക്കുറിച്ച് വിശദമായി പഠിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
വീട്ടിലെ പ്രസവത്തിന്റെ ദോഷവശങ്ങളെപ്പറ്റി ബോധവത്ക്കരണം ശക്തമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ജനപ്രതിനിധികളുടേയും സമുദായിക സാംസ്‌കാരിക സംഘടനകളുടേയും സഹകരണത്തോടെ ഇത് നടപ്പിലാക്കും. സോഷ്യല്‍ മീഡിയയിലൂടേയും യൂട്യൂബിലൂടെയും തെറ്റായ ആരോഗ്യ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരവും ഭാരതീയ ന്യായ സംഹിത വകുപ്പുകള്‍ പ്രകാരവും നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Discussion about this post