ജോധ്പൂർ; ജോധ്പൂരിലെ ഗുലാബ്‌സാഗറിൽ ഉണ്ടായ ഗ്യാസ് സിലിണ്ടർ സ്‌ഫോടനത്തിൽ 14 മാസം പ്രായമായ കുട്ടി ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. 14 പേർക്ക് പൊള്ളലേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
നഗരത്തിലെ മിയാൻ കി മസ്ജിദിന് സമീപമുള്ള മുഹമ്മദ് സത്താർ ചൗഹാന്റെ വീട്ടിൽ വൈകുന്നേരം ഏകദേശം 4:30 ഓടെയാണ് ദുരന്തം സംഭവിച്ചത്. ഭക്ഷണം തയ്യാറാക്കുന്നതിനിടെ ഉണ്ടായ വാതക ചോർച്ചയാണ് സ്‌ഫോടനത്തിന് കാരണമായതെന്നാണ് വിവരം. തീ പെട്ടെന്ന് അടുക്കളയിലേക്കും തൊട്ടടുത്ത മുറിയിലേക്കും പടരുകയും മൂന്ന് നിലകളുള്ള വീട്ടിൽ പുക നിറയുകയും ചെയ്തു. 19 വയസ്സുള്ള ഒരു പെൺകുട്ടിയും 14 മാസം പ്രായമുള്ള ഒരു കുഞ്ഞും മരിച്ചു.
കൊല്ലപ്പെട്ടവരിൽ ഒരാളായ സാദിയ ഉംറ തീർത്ഥാടനം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്നും യാത്രയ്ക്കായി തയ്യാറെടുക്കുകയുമായിരുന്നു. സംഭവം നടക്കുമ്പോൾ സാദിയ വീടിന്റെ രണ്ടാം നിലയിൽ പ്രാർത്ഥിക്കുകയായിരുന്നു. ഈസമയമത്രയും കുടുംബാംഗങ്ങൾ പെൺകുട്ടിയെ തിരഞ്ഞു നടക്കുകയായിരുന്നു. രണ്ട് മണിക്കൂറിന് ശേഷം പെൺകുട്ടി അമ്മാവനെ വിളിച്ച് താൻ പ്രാർത്ഥനയിലായിരുന്നുവെന്ന് അറിയിച്ചു. പിന്നാലെ സാദിയയുടെ അമ്മാവനും ഖിൽജിയും ചേർന്ന് ഫയർ ബ്രിഗേഡ് സംഘം അവളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
പെൺകുട്ടിയെ രക്ഷിക്കുകയും മുറിക്ക് പുറത്തെത്തിക്കുകയും ചെയ്തു. പക്ഷേ അവൾ തന്റെ ഹിജാബ് മറന്നുപോയ കാര്യം ഓർത്തു. അത് എടുക്കാൻ തിരികെ പോയപ്പോൾ, കത്തുന്ന ഒരു വാതിൽ അവളുടെ മേൽ വീണു. രക്ഷാപ്രവർത്തകർക്ക് വാതിൽ നീക്കം ചെയ്ത് അവളെ പുറത്തെടുക്കാൻ കഴിഞ്ഞെങ്കിലും, ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.











