കഴിഞ്ഞ 100 വർഷത്തിനുള്ളിൽ സമുദ്രത്തിൽ നിന്നും ഒരിക്കലും ജീവനോടെ കണ്ടെത്തിയിട്ടില്ലാതിരുന്ന ഒരു അപൂർവ്വ ജീവിയെ വീണ്ടും കണ്ടെത്തിയിരിക്കുന്നതായി റിപ്പോർട്ട്. കൊളോസൽ സ്‌ക്വിഡ് എന്ന ഭീമൻ കണവയെ ആണ് നൂറു വർഷങ്ങൾക്കുശേഷം ജീവനോടെ കണ്ടെത്തിയിരിക്കുന്നത്. ഷ്മിഡ്റ്റ് ഓഷ്യൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കപ്പലായ ഫാൽക്കറിലെ സമുദ്ര ഗവേഷകനാണ് ജീവനോടെ സഞ്ചരിക്കുന്ന ഭീമൻ കണവയുടെ അപൂർവ വീഡിയോ പകർത്തിയത്. അർജന്റീനയ്ക്കും അന്റാർട്ടിക്കയ്ക്കും ഇടയിലുള്ള ഒരു യാത്രയ്ക്കിടെയാണ് സമുദ്ര ഗവേഷകരെ അത്ഭുതപ്പെടുത്തിയ ഈ കാഴ്ച ലഭിച്ചത്.
മെസോണിക്കോട്ടെത്തിസ് ഹാമിൽട്ടോണി എന്ന ഭീമൻ കണവയെ കഴിഞ്ഞ 100 വർഷങ്ങൾക്കിടെ ഒരിക്കൽ പോലും ജീവനോടെ കണ്ടെത്തിയിട്ടില്ല. എന്നാൽ ചില സാഹചര്യങ്ങളിൽ ഇവയെ തിമിംഗലങ്ങളുടെ വയറ്റിൽ നിന്നും ചത്ത നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. ആഴക്കടലിലെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ ജീവിക്കുന്ന പ്രത്യേക ജീവിവർഗ്ഗമാണ് ഇവ. ലോകത്തിലെ തന്നെ ഏറ്റവും ഭാരം കൂടിയ നട്ടെല്ലില്ലാത്ത ജീവിയാണ് ഭീമൻ കണവ. പൂർണ്ണ വളർച്ചയെത്തിയ ഒരു ഭീമൻ കണവയ്ക്ക് 7 മീറ്റർ വരെ നീളവും ഏകദേശം 500 കിലോഗ്രാം ഭാരവുമുണ്ടാകും.
നിലവിൽ കണ്ടെത്തിയത് ഭീമൻ കണവയുടെ കുഞ്ഞാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മാർച്ച് 9 ന് സൗത്ത് സാൻഡ്‌വിച്ച് ദ്വീപുകൾക്ക് സമീപം ഏകദേശം 30 സെന്റീമീറ്റർ നീളമുള്ള ഈ കുഞ്ഞു കണവയെ കണ്ടെത്തുകയായിരുന്നു . ഉപരിതലത്തിൽ നിന്ന് 600 മീറ്റർ താഴെ നീന്തുകയായിരുന്ന ഇതിനെ ഒരു പ്രത്യേക അണ്ടർവാട്ടർ റോബോട്ട് ഉപയോഗിച്ച് ആണ് ചിത്രീകരിച്ചത്.









Discussion about this post