കൊൽക്കത്ത : ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്തി പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് നൽകിയ സംഭവത്തിൽ കൊൽക്കത്ത സ്വദേശി അറസ്റ്റിൽ. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കൊൽക്കത്ത സ്വദേശിയായ സഫർ റിയാസ് എന്ന റിസ്‌വിയെ ആണ് എൻഐഎ അറസ്റ്റ് ചെയ്തിരിക്കുന്നത്. ചാരപ്രവർത്തനത്തിനായി പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസി ഇയാൾക്ക് പണത്തിന് പുറമെ പാകിസ്താൻ പൗരത്വവും വാഗ്ദാനം ചെയ്തിരുന്നതായി എൻഐഎ വ്യക്തമാക്കി.
2005 മുതൽ സഫർ റിയാസ് നിരന്തരമായി പാകിസ്താനിൽ സന്ദർശനം നടത്തിയിരുന്നു. ഇയാൾ ഒരു പാകിസ്താൻ സ്വദേശിനിയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇയാളുടെ മക്കളും പാക് പൗരന്മാരാണ്. പാകിസ്താനിലേക്കുള്ള ഇത്തരം യാത്രകൾക്കിടയിലാണ് പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ സഫറിനെ ബന്ധപ്പെടുന്നതും ഇന്ത്യക്കെതിരെ ചാരപ്രവർത്തനം നടത്താൻ പ്രലോഭിപ്പിക്കുന്നതും. വലിയ തുക പ്രതിഫലമായി നൽകാമെന്നതിനൊപ്പം പാകിസ്താൻ പൗരത്വവും നൽകാമെന്നായിരുന്നു പാക് ഏജന്റുമാരുടെ വാഗ്ദാനം. ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകൾക്ക് പുറമെ, കടുത്ത രാജ്യദ്രോഹ കുറ്റങ്ങൾ ഉൾപ്പെടുന്ന ഒഫീഷ്യൽ സീക്രട്ട്സ് ആക്ട് , ഭീകരവിരുദ്ധ നിയമമായ യുഎപിഎ എന്നിവ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇയാൾ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് നേരത്തെ തന്നെ അധികൃതർ ഇയാൾക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. കൂടാതെ കോടതി വഴി ഇയാളെ ‘പ്രഖ്യാപിത കുറ്റവാളി’ ആയി പ്രഖ്യാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് എൻഐഎ സംഘം ഇയാളെ വലയിലാക്കിയത്. പശ്ചിമ ബംഗാൾ, ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് എൻഐഎ നിലവിൽ വൻ റെയ്ഡുകളും അന്വേഷണങ്ങളും നടത്തിവരികയാണ്.








