ഇസ്ലാമാബാദ്; അന്താരാഷ്ട്ര പരിശോധകർ നടത്തുന്ന ഏതൊരു അന്വേഷണവുമായും സഹകരിക്കാൻ പാകിസ്താൻ തയ്യാറാണെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് വ്യക്തമാക്കി.ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു പാക് പ്രതിരോധമന്ത്രിയുടെ പ്രസ്താവന.
“ഒരു തെളിവുമില്ലാതെ, ഒരു അന്വേഷണവുമില്ലാതെ” പാകിസ്താനെ ശിക്ഷിക്കാൻ ഇന്ത്യ നടപടികൾ സ്വീകരിക്കുകയാണെന്നാണ് ഖ്വാജ മുഹമ്മദ് ആസിഫിൻറെ സംസാരം . ആക്രമണത്തിൽ ലഷ്കർ ഇ തൊയ്ബയുടെ പങ്കിനെയും പാക് പ്രതിരോധമന്ത്രി നിഷേധിച്ചു. ലഷ്‌കർ-ഇ-തൊയ്ബയുടെ പ്രോക്‌സി ആയ റെസിസ്റ്റൻസ് ഫ്രണ്ട് ആണ് ആക്രമണം നടത്തിയതെന്ന ഇന്ത്യയുടെ വാദം തെറ്റാണ്. ലഷ്‌കർ-ഇ-തൊയ്ബ ഇന്ന് പ്രവർത്തനക്ഷമമല്ല. “അവർ തീർന്നു; അവർക്ക് പാകിസ്താനിൽ ഒരു സജ്ജീകരണവുമില്ല, അവരിൽ ചിലർ വീട്ടുതടങ്കലിലാണ്, ചിലർ കസ്റ്റഡിയിലാണ്. അവർ ഒട്ടും സജീവമല്ല.” ,ഖ്വാജ മുഹമ്മദ് ആസിഫ് ന്യൂയോർക്ക് ടൈംസിനെ അറിയിച്ചു.
കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരക്രമണത്തിൽ നിഷ്പക്ഷ അന്വേഷണത്തിന് തയ്യാറാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും അറിയിച്ചതായാണ് റിപ്പോർട്ടുകൾ. അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്താൻ പിന്തുണയ്ക്കുന്നതായി ഇന്ത്യ ഞങ്ങളെ കുറ്റപ്പെടുത്തുന്നു. ഏപ്രിൽ 22 ന് ബൈസരൻവാലിയിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിൽ ഞങ്ങൾക്ക് പങ്കില്ലെന്നും ഇസ്ലാമാബാദ് അറിയിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിൻറെ ഉത്തരവാദിത്വം ഏറ്റെടുത്ത് ‘ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍ഫ്)’ ഭീകരസംഘടനയാണ് ആദ്യം രംഗത്തെത്തിയത്. എന്നാല്‍, പുതിയ പ്രസ്താവനയില്‍ പഹല്‍ഗാം ആക്രമണത്തിലെ പങ്ക് ടിആര്‍എഫ് നിഷേധിച്ചു.
ആക്രമണത്തിന് പിന്നാലെ കശ്മീരിൽ നടന്ന ഹർത്താലും പ്രതിഷേധവും ടിആർഫിനെ പ്രസ്താവനയിൽ നിന്ന് പിന്നോട്ടുപോകാൻ പ്രേരിപ്പിച്ചു എന്നാണ് സൂചന. പാക് ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുമായി ബന്ധമുള്ള ടിആര്‍ഫ് നേരത്തേ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.
പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നതിന് പിന്നാലെ തങ്ങളുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രത്യക്ഷപ്പെട്ട സന്ദേശം അനധികൃതമായി മറ്റാരോ പോസ്റ്റ് ചെയ്തതാണെന്നാണ് ടിആര്‍എഫിന്റെ പുതിയ വിശദീകരണം. ആഭ്യന്തരമായി നടത്തിയ അന്വേഷണത്തിന് ശേഷം തങ്ങളുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ മറ്റൊരോ നുഴഞ്ഞുകയറ്റം നടത്തിയതായി സംശയിക്കുന്നുണ്ടെന്നും ടിആര്‍എഫ് പറഞ്ഞു.
പാകിസ്താൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്ക്കർ ഇ തൊയ്ബയുടെ ഉപമേധാവിയാണ് ഇയാൾ. സൈഫുളള ഖാലിദ് എന്ന കസൂരി. പെഷവാറില്‍ ലഷ്ക്കറിന്‍റെ നേതൃത്വം കസൂരിക്കാണ്. ഇയാൾ പാക് അധീന കശ്മീരിലിരുന്ന് ആക്രമണം ആസൂത്രണം ചെയ്തെന്നാണ് കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിരിക്കുന്നത് . കൊടുംഭീകരനായ ഹഫീസ് സെയ്‌ദുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കസൂരി, ലഷ്ക്കറിന്‍റെ പ്രാദേശിക സംഘടനയായ റെസിസ്റ്റന്‍സ് ഫ്രണ്ടുമായി സഹകരിച്ച് ആക്രമണം നടത്തിയെന്നാണ് രഹസ്യാന്വേഷണ വിവരം.
അതേസമയം, കശ്മീർ താഴ്‌വരയിലെ നിയന്ത്രണ രേഖയിൽ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ച് പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തിയതായും സൈന്യം ഉചിതമായി പ്രതികരിച്ചതായും പ്രതിരോധ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. കശ്മീരിലെ നിയന്ത്രണ രേഖയിലുടനീളം നിരവധി പാകിസ്താൻ സൈനിക പോസ്റ്റുകൾ പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തിയെന്ന് ശ്രീനഗർ ആസ്ഥാനമായുള്ള പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു.












Discussion about this post