പശ്ചിമേഷ്യയെ യുദ്ധമുനമ്പിൽ നിർത്തി അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾഅന്തിമഘട്ടത്തിലേക്ക്. ഇറാനിൽ നിന്നുള്ള കൃത്യമായ മറുപടിക്കായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഏതാനുംദിവസങ്ങൾ കൂടി കാത്തിരിക്കാൻ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ ‘എയർഫോഴ്സ് വൺ’ (Air Force One) ൽനിന്നും ഇറങ്ങിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് നിലപാട്വ്യക്തമാക്കിയത്.
ഇറാനുമായുള്ള ചർച്ചകൾ ഇപ്പോൾ നിർണായകമായ അതിർവരമ്പിലാണെന്നും നയതന്ത്ര നീക്കങ്ങൾപരാജയപ്പെട്ടാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും കടുത്ത സൈനിക നടപടിയുണ്ടാകുമെന്നുംട്രംപ് മുന്നറിയിപ്പ് നൽകി.
സമാധാന ചർച്ചകളിൽ പാകിസ്താൻ മധ്യസ്ഥനായി തുടരുമ്പോഴും വാഷിങ്ടണും ടെഹ്‌റാനുംതമ്മിൽ കടുത്ത വാക്പോരാണ് നടക്കുന്നത്. പാകിസ്താൻ കൈമാറിയ യുഎസ് നിർദ്ദേശങ്ങൾരാജ്യം പരിശോധിച്ചു വരികയാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഇവ്യക്തമാക്കിയിട്ടുണ്ട്. വിദേശത്ത് മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ഇറാന്റെ ആസ്തികൾ തിരികെനൽകണമെന്നും ഇറാന്റെ തുറമുഖങ്ങൾക്ക് മേലുള്ള യുഎസ് ഉപരോധംഅവസാനിപ്പിക്കണമെന്നുമാണ് ഇറാന്റെ പ്രധാന ആവശ്യം. എന്നാൽ ഇറാന്റെ നിലപാടുകളോട്അനുകൂലമായി പ്രതികരിക്കാൻ ട്രംപ് ഇതുവരെ തയ്യാറായിട്ടില്ല.
ചർച്ചകൾ പരാജയപ്പെട്ടാൽ അടുത്ത ആഴ്ചയോടെ ഇറാനെതിരെ ശക്തമായ വ്യോമാക്രമണംപുനരാരംഭിക്കുമെന്നാണ് അമേരിക്ക നൽകുന്ന സൂചന.
അതേസമയം, അമേരിക്ക വീണ്ടുമൊരു സൈനിക അധിനിവേശത്തിന് മുതിർന്നാൽ യുദ്ധംപശ്ചിമേഷ്യയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കുമെന്ന കടുത്ത ഭീഷണിയുമായി ഇറാന്റെ റെവല്യൂഷനറിഗാർഡ്സ് (IRGC) രംഗത്തെത്തിയിട്ടുണ്ട്. ആരുടെയും ഭീഷണികൾക്ക് മുന്നിൽ രാജ്യംകീഴടങ്ങില്ലെന്നും തങ്ങൾ ശക്തമായ പ്രത്യാക്രമണത്തിന് തയ്യാറാണെന്നും ഇറാന്റെ ചീഫ്നെഗോഷ്യേറ്റർ മുഹമ്മദ് ബാഗർ ഗാലിബാഫ് ഓഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. ആഗോളവിപണിയിലെ ഇന്ധന വിതരണത്തെ ബാധിക്കുന്ന ഹോർമൂസ് കടലിടുക്കിന്റെ (Strait of Hormuz) നിയന്ത്രണവും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രധാന തർക്കവിഷയമാണ്. ചർച്ചകളിൽ അനുകൂലതീരുമാനമുണ്ടായില്ലെങ്കിൽ ആഗോള സാമ്പത്തിക രംഗത്തെയും വിപണിയെയും ബാധിക്കുന്ന വൻതിരിച്ചടി ഇറാനുണ്ടാകുമെന്ന മുന്നറിയിപ്പോടെയാണ് ട്രംപ് ഏതാനും ദിവസത്തെ സമയം കൂടി ഇറാൻഭരണകൂടത്തിന് അനുവദിച്ചിരിക്കുന്നത്.









