കൊഴുപ്പുമാറ്റൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതിയുടെ വിരലുകൾ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ നിയമപോരാട്ടം തുടരുമെന്ന് കുടുംബം. കഴക്കൂട്ടത്തെ കോസ്‌മെറ്റിക് ക്ലിനിക്കിനെതിരെ ഗുരുതര ആരോപണങ്ങളും കുടുംബം ഉന്നയിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപെടണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്കു വിധേയയായതിനെ തുടർന്ന് വനിതാ സോഫ്റ്റ്വെയർ എൻജിനീയർക്ക് ഹൃദയസ്തംഭനം നേരിടുകയും 9 വിരലുകൾ മുറിച്ചു നീക്കുകയും ചെയ്യേണ്ടിവന്നിരുന്നു. ഈ സംഭവത്തിൽ മെഡിക്കൽ ബോർഡ് നൽകിയ റിപ്പോർട്ട് എത്തിക്സ് കമ്മിറ്റി തള്ളുകയാണ് ചെയ്തത്. ശസ്ത്രക്രിയയിൽ പിഴവ് ഇല്ലെന്നാണ് മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ പറയുന്നത്. രക്തസമ്മർദത്തിൽ മാറ്റം ഉണ്ടായപ്പോൾ യഥാസമയം ചികിത്സ നൽകിയില്ല. വിദഗ്ധ ചികിത്സയിൽ കാലതാമസം ഉണ്ടായെന്നു മാത്രമാണ് റിപ്പോർട്ടിൽ പറയുന്നു.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ക്ലിനിക്കിന്റെ റജിസ്ട്രേഷൻ റദ്ദാക്കി. മേയ് 10നാണ് റജിസ്ട്രേഷൻ റദ്ദാക്കിയതെന്നാണു സൂചന. ഫെബ്രുവരി 22നാണ് നീതുവിന്റെ ശസ്ത്രക്രിയ നടത്തിയത്. അന്ന് ക്ലിനിക്കിന് റജിസ്ട്രേഷൻ ഉണ്ടായിരുന്നില്ല. എന്നാൽ ചികിത്സപ്പിഴവ് സംബന്ധിച്ച പരാതി ഉയർന്നതിനു തൊട്ടുപിന്നാലെ തിടുക്കപ്പെട്ട് ക്ലിനിക്കിന് റജിസ്ട്രേഷൻ നൽകുകയായിരുന്നു
കുടവയർ ഇല്ലാതാക്കാമെന്ന സോഷ്യൽ മീഡിയ പരസ്യം കണ്ടാണ് യുവതി കഴക്കൂട്ടത്തെ കോസ്മറ്റിക്ക് ക്ലിനിക്കിനെ ബന്ധപ്പെടുന്നത്. അടിവയറ്റിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയ പൂർത്തിയാക്കി. പിന്നാലെ വലിയ ശാരീരിക അസ്വസ്ഥതകളാണ് യുവതിയെ അലട്ടിയത്. ഫെബ്രുവരി 22നാണ് ശസ്ത്രക്രിയ നടന്നത്. തൊട്ടടുത്ത ദിവസം ശസ്ത്രക്രിയ നടത്തിയടത്ത് അണുബാധയുണ്ടായി. തുടർന്ന് തിരുവനന്തപുരത്തെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 22 ദിവസമാണ് ഇവർ വെന്റിലേറ്ററിൽ കഴിഞ്ഞത്. അനുദിനം അണുബാധ വഷളായി. കൈകാലുകളിലേക്കുള്ള രക്തയോട്ടം നിലച്ചു. വിരലുകൾ മുറിച്ചു മാറ്റുകയല്ലാതെ മാർഗമില്ലെന്ന അവസ്ഥ വന്നു. കൈകാലുകളിലെ ഒമ്പത് വിരലുകൾ യുവതിക്ക് നഷ്ടമായി.
Discussion about this post