അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനത്തിലെ യാത്രക്കാരുടെ വിവരങ്ങൾ പുറത്ത്. എയർഇന്ത്യയുടെ എഐ 171 വിമാനമാണ് അപകടത്തിൽപ്പെട്ടത്. 242 യാത്രക്കാരിൽ 61 പേർ വിദേശികൾ. അഹമ്മദാബാദിൽനിന്ന് ലണ്ടിലേക്കു പോകേണ്ടിയിരുന്ന വിമാനത്തിലെ 53 പേരും ബ്രിട്ടീഷ് പൗരൻമാരാണ്. ഇവർക്കു പുറമേ ഒരു കാനഡ പൗരനും ഏഴ് പോർച്ചുഗൽ സ്വദേശികളും വിമാനത്തിൽ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. ശേഷിക്കുന്ന 169 പേരാണ് ഇന്ത്യക്കാർ. ഇവർക്കൊപ്പം 12 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.
അപകടത്തിൽ ഇതുവരെ 130 ലേറെ പേർ മരണപ്പെട്ടതായാണ് വിവരം. ഇതിൽ 40 പേരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റവരെ അഹമ്മദാബാദിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് 1.39 നായിരുന്നു വിമാനം അഹമദാബാദിൽനിന്ന് ടേക്ക് ഓഫ് ചെയ്തത്. വിമാനം ടെയ്ക്ക് ഓഫ് ചെയ്ത ഉടൻ പൈലറ്റ് ‘മെയ് ഡേ’ അപായ സിഗ്‌നൽ എയർ ട്രാഫ്ക് കൺട്രോളിന് കൈമാറിയതായാണ് വിവരം. പിന്നീട് വിമാനവുമായി ആശയവിനിമയം നഷ്ടപ്പെട്ടതായും എടിസി അറിയിച്ചു.
Discussion about this post