ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്റാനിലെ ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ടെഹ്റാന്റെ വ്യോമപരിധി പൂർണമായും നിയന്ത്രണത്തിലാക്കിയെന്ന് ഇസ്രയേൽ പ്രതിരോധന സേന അവകാശപ്പെട്ടതിനു പിന്നാലെയാണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
ടെഹ്റാന് മുകളിലുള്ള ആകാശം ഇപ്പോൾ പൂർണമായും ഇസ്രയേൽ വ്യോമസേനയുടെ നിയന്ത്രണത്തിലാണ്. നഗരത്തിലെ പ്രധാനപ്പെട്ട ഭരണകേന്ദ്രങ്ങളെല്ലാം ഞങ്ങൾ ഉടൻ ആക്രമിക്കും. ഇറാനെ പോലെ സാധാരണ ജനങ്ങളെ കൊന്നൊടുക്കാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടുതന്നെ, ടെഹ്റാനിലെ ജനങ്ങളോട് ഞങ്ങൾ ആവശ്യപ്പെടുകയാണ്, അവിടെനിന്നും ഒഴിഞ്ഞുപോകൂ, പിന്നാലെ ഞങ്ങൾ ആക്രമിക്കുമെന്നാണ് നെതന്യാഹു പറഞ്ഞത്.
നേരത്തെ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയെ വധിക്കാൻ ഇസ്രായേൽ പദ്ധതിയിട്ടെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ ഖമേനിയും സകുടുംബമായി ഭൂഗർഭ ബങ്കറിലേക്ക് മാറിയിരുന്നു. ഖമേനിയും മകൻ മൊജ്താബ ഉൾപ്പെടുയുള്ള കുടുബാംഗങ്ങളും വടക്കു കിഴക്കൻ ടെഹ്‌റാനിലെ ലാവിസനിലെ ബങ്കറിലേക്ക് മാറിയെന്നാണ് വിവരം.
ആയത്തുല്ല ഖമേനിയെ വധിക്കാനുള്ള ഇസ്രയേൽ പദ്ധതി കഴിഞ്ഞദിവസങ്ങളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെട്ടു തടഞ്ഞെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ‘ഇറാൻകാർ അമേരിക്കക്കാരെ ആരെയും കൊന്നില്ലല്ലോ. അവരത് ചെയ്യുംവരെ രാഷ്ട്രീയനേതൃത്വത്തെ ഉന്നംവയ്ക്കുന്ന വിഷയം നാം സംസാരിക്കാൻ പോകുന്നില്ല’ എന്നു ട്രംപ് നിലപാടെടുത്തെന്നാണ് 2 യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നത്. ഖമനയിയെ വധിക്കാൻ അവസരമുണ്ടെന്നാണ് ഇസ്രയേൽ അവകാശപ്പെട്ടത്. ഇക്കാര്യം യുഎസിനു മുന്നിൽ ഒന്നിലേറെത്തവണ അവതരിപ്പിച്ചെങ്കിലും ട്രംപ് തള്ളിക്കളഞ്ഞു.
Discussion about this post