നിലമേൽ സ്വദേശി വിസ്മയ,സ്ത്രീധനപീഡനത്തെ തുടർന്ന് ഭർതൃവീട്ടിൽ ജീവനൊടുക്കിയ കേസിൽ ഭർത്താവ് കിരൺ കുമാറിന് ജാമ്യം.സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. കിരൺ കുമാറിന്റെ ശിക്ഷാവിധിയും കോടതി മരവിപ്പിച്ചു.10 വർഷം തടവും 12 ലക്ഷം രൂപ പിഴയുമാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി നേരത്തെ വിധിച്ചത്. ഇത് മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ പ്രതി സമീപിക്കുകയായിരുന്നു.
ആത്മഹത്യാ പ്രേരണാകുറ്റം നിലനിൽക്കില്ലെന്നും അതിനാൽ ശിക്ഷാവിധി മരവിപ്പിക്കണമെന്നും കാണിച്ചാണ് കിരൺ കുമാർ കേരള ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഈ അപ്പീലിൽ ഇതുവരെ തീരുമാനമുണ്ടായിട്ടില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ശിക്ഷാവിധി മരവിപ്പിച്ച് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈക്കോടതി വിധി വരുന്നതു വരെയാണ് കിരണിന് ജാമ്യം അനുവദിച്ചത്. മാദ്ധ്യമങ്ങളോട് സംസാരിക്കാനോ അഭിമുഖം നൽകാൻ പാടില്ല തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം.
2019 മേയ് 31നായിരുന്നു ബിഎഎംഎസ് വിദ്യാർഥിനിയായിരുന്ന വിസ്മയയും മോട്ടോർ വാഹന വകുപ്പിൽ എഎംവിഐയായിരുന്ന കിരൺ കുമാറുമായുള്ള വിവാഹം. 100 പവൻ സ്വർണവും ഒന്നേ കാൽ ഏക്കർ ഭൂമിയും 10 ലക്ഷം രൂപ വിലവരുന്ന കാറും സ്ത്രീധനമായി നൽകിയാണ് വിവാഹം നടത്തിയത്.. ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്ന് 2021 ജൂൺ 21ന് കൊല്ലം പോരുവഴിയിലെ ഭർതൃഗൃഹത്തിൽ വിസ്മയ ജീവനൊടുക്കിയെന്നാണ് കേസ്. സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വർണം ലഭിക്കാത്തതിനാലും ഭർത്താവ് കിരൺകുമാർ മാനസികമായി പീഡിപ്പിച്ചെന്നും ഉപദ്രവിച്ചെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.
Discussion about this post