റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആർസിബി) പേസർ യാഷ് ദയാൽ അടുത്തിടെ വിവാദ നായക നായകനായിരുന്നു. ഗാസിയാബാദിൽ നിന്നുള്ള ഒരു സ്ത്രീ വിവാഹ വാഗ്ദാനം നൽകി താരം ‘ലൈംഗിക ചൂഷണം’ ചെയ്‌തു എന്ന് ആരോപിച്ച് പോലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ പൊലീസ് താരത്തിനെതിരെ എഫ്ഐആർ ഫയൽ ചെയ്തിരിക്കുകയാണ്.
എന്തായാലും ഈ വിഷയത്തിൽ ഇതുവരെ പ്രതികരിക്കാതിരുന്ന ആർസിബിയുടെ 2025 ഐപിഎൽ കിരീട വിജയത്തിൽ നിർണായക പങ്കുവഹിച്ച ദയാൽ ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. പ്രയാഗ്‌രാജ് പോലീസിൽ പരാതി നൽകിയ അദ്ദേഹം, പ്രസ്തുത സ്ത്രീക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
എൻഡിടിവി റിപ്പോർട്ട് ചെയ്തതനുസരിച്ച്, സ്ത്രീ തന്റെ പക്കൽ നിന്ന് ഐഫോണും ലാപ്‌ടോപ്പും മോഷ്ടിച്ചുവെന്ന് ദയാൽ ആരോപിക്കുന്നു. 2021 ൽ ഇൻസ്റ്റാഗ്രാം വഴിയാണ് ഇരുവരും ആദ്യമായി സംസാരിക്കുന്നതെന്നും ശേഷം തന്നെ പറ്റിച്ചെന്നും താരം ആരോപിക്കുന്നു. അവരുടെയും കുടുംബത്തിന്റെയും ചികിത്സാ ചെലവുകൾക്കായി സ്ത്രീ തന്നിൽ നിന്ന് ഗണ്യമായ തുക വാങ്ങിച്ചതായി ദയാൽ വാദിക്കുന്നു. പണം തിരികെ നൽകാമെന്ന് പറഞ്ഞെങ്കിലും ഇതുവരെ അത് നൽകിയിട്ടില്ല. ഷോപ്പിംഗിനായി അവൾ പലതവണ പണം കടം വാങ്ങിയതായും അദ്ദേഹം പറയുന്നു. ആരോപണങ്ങളെ പിന്തുണയ്ക്കുന്നതിന് തെളിവുകൾ തന്റെ പക്കലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഗാസിയാബാദ് പൊലീസിൽ യുവതി നൽകിയ പരാതിയെക്കുറിച്ച് അറിഞ്ഞപ്പോൾ നിയമപരമായ സഹായം തേടാൻ തീരുമാനിച്ചതായി താരം വെളിപ്പെടുത്തി. മൂന്ന് പേജുള്ള തന്റെ പരാതിയിൽ, യുവതിക്കെതിരെ മാത്രമല്ല, അവരുടെ കുടുംബത്തിലെ രണ്ട് അംഗങ്ങൾക്കും, ഉൾപ്പെട്ട മറ്റ് വ്യക്തികൾക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ദയാൽ ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 69 പ്രകാരം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഫാസ്റ്റ് ബൗളർ യാഷ് ദയാലിനെതിരെ കേസെടുത്തിരിക്കുന്നു. ക്രിക്കറ്റ് താരം തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായി ഗാസിയാബാദ് സ്വദേശിയായ ഒരു സ്ത്രീയുടെ പരാതിക്ക് പിന്നാലെയാണ് കേസ് എടുത്തിരിക്കുന്നത്. അന്വേഷണം നടത്തിയ ശേഷം ഇന്ദിരാപുരം സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോർട്ടലായ ഐജിആർഎസിൽ പരാതി നൽകിയതിനെ തുടർന്നാണ് നടപടി.
യാഷ് ദയാലുമായി അഞ്ച് വർഷത്തെ ബന്ധത്തിലായിരുന്നു താനെന്നും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് അയാൾ തന്നെ മാനസികമായും ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തുവെന്നും യുവതി പരാതിയും പറഞ്ഞു. ദയാൽ തന്റെ കുടുംബാംഗങ്ങൾക്ക് മുന്നിൽ തന്നെ ഭാര്യയായി പരിചയപ്പെടുത്തിയതായി അവർ പറഞ്ഞു. എന്നാൽ തന്നെ ചതിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ , താരം ആക്രമണകാരിയായി മാറുകയും യുവതിയെ ഉപദ്രവിക്കുകയും ചെയ്തു.
ക്രിക്കറ്റ് താരം തന്നിൽ നിന്ന് പണം വാങ്ങിയെന്നും മറ്റ് സ്ത്രീകളോടും സമാനമായ രീതിയിൽ പെരുമാറിയെന്നും പരാതിക്കാരി വെളിപ്പെടുത്തി. തന്റെ വാദം തെളിയിക്കാൻ അവരുടെ ചാറ്റുകൾ, സ്ക്രീൻഷോട്ടുകൾ, റെക്കോർഡിംഗുകൾ എന്നിവ തന്റെ കൈവശമുണ്ടെന്നും യുവതി പറഞ്ഞു.
അതേസമയം യാഷ് ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ വർഷം ആദ്യം ആർസിബിയുടെ കന്നി ഐപിഎൽ കിരീടത്തിൽ താരം നിർണായക പങ്കുവഹിച്ചു. 13 വിക്കറ്റുകൾ വീഴ്ത്തിയ താരം പല നിർണായക ഓവറുകൾ എറിയുകയും ചെയ്തിരുന്നു.
Discussion about this post