സ്വതന്ത്ര ഭാരതത്തിന്റെ വിദേശനയങ്ങളിൽ ഇന്നും ചർച്ചയാകുന്ന 1954-ലെ പഞ്ചശീല കരാറിന് പിന്നിലെ തന്ത്രപരമായ കാരണങ്ങൾ വ്യക്തമാക്കി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (CDS) ജനറൽ അനിൽ ചൗഹാൻ. ഡെറാഡൂണിലെ ഭാരത് ഹിമാലയൻ സ്ട്രാറ്റജി ഫോറത്തിൽ (BHISHM) സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ ടിബറ്റിനെ ചൈനയുടെ ഭാഗമായി അംഗീകരിച്ചത് പ്രാദേശിക സ്ഥിരത ലക്ഷ്യമിട്ടായിരുന്നുവെന്നും, അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഒരു സഹകരണ മനോഭാവമാണ് ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രിട്ടീഷുകാർ പോയതിനുശേഷം ഭാരതത്തിന്റെ അതിർത്തികൾ എവിടെയാണെന്ന് തീരുമാനിക്കേണ്ട ഉത്തരവാദിത്തം രാജ്യത്തിനായിരുന്നു. കിഴക്ക് മക്മോഹൻ ലൈനും ലഡാക്കിലെ അവകാശവാദങ്ങളും നിലനിൽക്കെ തന്നെ, ഒരു ഔദ്യോഗിക കരാറിലൂടെ വടക്കൻ അതിർത്തികൾ സുരക്ഷിതമാക്കാമെന്ന നെഹ്‌റുവിന്റെ വിശ്വാസമാണ് പഞ്ചശീല കരാറിലേക്ക് നയിച്ചതെന്നും ജനറൽ ചൗഹാൻ നിരീക്ഷിച്ചു.
ടിബറ്റിനെ ചൈന ‘വിമോചിപ്പിച്ചു’ എന്ന് അവകാശപ്പെട്ട് ല്ഹാസയിലേക്കും ഷിൻജിയാങ്ങിലേക്കും സൈന്യത്തെ നീക്കിയ കാലമായിരുന്നു അത്. ചൈനയ്ക്കും ആ മേഖലയിൽ സ്ഥിരത ആവശ്യമായിരുന്നു. എന്നാൽ ടിബറ്റിനെ ചൈനയുടെ ഭാഗമായി ഇന്ത്യ അംഗീകരിച്ചതോടെ, ഇരു രാജ്യങ്ങൾക്കുമിടയിലുണ്ടായിരുന്ന ഹിമാലയൻ ‘ബഫർ സോൺ’ അപ്രത്യക്ഷമായെന്നും അത് അതിർത്തിയെ കൂടുതൽ സജീവമായ സംഘർഷ മേഖലയാക്കി മാറ്റിയെന്നും സിഡിഎസ് ഓർമ്മിപ്പിച്ചു. ആറ് ചുരങ്ങളിലൂടെയുള്ള വ്യാപാരം ഉറപ്പാക്കുന്നതിലൂടെ അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടുവെന്നാണ് അന്ന് ഇന്ത്യ കരുതിയത്. എന്നാൽ ചൈന ഇതിനെ വെറുമൊരു വ്യാപാര കരാർ മാത്രമായാണ് കണ്ടിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതിർത്തികളെക്കുറിച്ച് (Borders and Frontiers) വളരെ ലളിതമായ എന്നാൽ അർത്ഥവത്തായ വിശദീകരണമാണ് ജനറൽ അനിൽ ചൗഹാൻ നൽകിയത്. അതിർത്തികൾ (Borders) എന്നത് മാപ്പിലും ഭൂമിയിലും കൃത്യമായി അടയാളപ്പെടുത്തിയ രാഷ്ട്രീയവും നിയമപരവുമായ വരകളാണ്. എന്നാൽ ഫ്രോണ്ടിയറുകൾ (Frontiers) എന്നത് ഭൂമിശാസ്ത്രം, ആചാരങ്ങൾ, പരമ്പര്യം എന്നിവയാൽ രൂപപ്പെട്ട വിസ്തൃതമായ മേഖലകളാണ്. അതിർത്തി രണ്ട് രാഷ്ട്രങ്ങളെ വേർതിരിക്കുമ്പോൾ, ഫ്രോണ്ടിയറുകൾ രണ്ട് സംസ്‌കാരങ്ങളുടെ സംഗമഭൂമിയാകുന്നു. ഉത്തരാഖണ്ഡ് ഒരു ‘ഫ്രണ്ട്‌ലൈൻ’ സംസ്ഥാനമാണെന്നും ലഡാക്കിലോ അരുണാചലിലോ ഉള്ളതുപോലെ ഇവിടെ അതിർത്തി പ്രകടമല്ലെങ്കിലും ചൈനയുമായുള്ള ആദ്യ തർക്കങ്ങൾ മുളപൊട്ടിയത് ഇവിടെയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഹിമാലയൻ ഗ്രാമങ്ങളെ ഇന്ത്യയുടെ ‘അവസാന ഗ്രാമങ്ങൾ’ എന്നതിന് പകരം പ്രതിരോധത്തിന്റെ ‘ആദ്യ ഗ്രാമങ്ങൾ’ (First Villages) ആയി കാണണമെന്നും ജനറൽ ചൗഹാൻ ആഹ്വാനം ചെയ്തു. ഉത്തരാഖണ്ഡിലെ മനാ, നീതി, ലിപുലേഖ് തുടങ്ങിയ ചുരങ്ങൾ നൂറ്റാണ്ടുകളായി വ്യാപാരത്തിന്റെയും തീർത്ഥാടനത്തിന്റെയും കേന്ദ്രങ്ങളായിരുന്നു. ഹിമാലയത്തെ വേർതിരിക്കുന്ന മതിലായല്ല, മറിച്ച് സംസ്‌കാരങ്ങൾ പരസ്പരം വിനിമയം ചെയ്യുന്ന മേഖലയായാണ് ഭാരതം എന്നും കണ്ടിട്ടുള്ളത്. മാറുന്ന ആഗോള സാഹചര്യത്തിൽ അതിർത്തിയിലെ പൗരന്മാരുടെ ജാഗ്രത സൈന്യത്തോളം തന്നെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു











Discussion about this post