ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനങ്ങൾ പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. സെപ്റ്റംബറിൽ മിഗ്-21 ഘട്ടം ഘട്ടമായി പ്രവർത്തനം അവസാനിപ്പിക്കുമെന്ന് വ്യോമസേന പ്രഖ്യാപിച്ചു. റഷ്യൻ നിർമ്മിത മിഗ്-21 യുദ്ധവിമാനങ്ങളുടെ ശേഷിക്കുന്ന സ്ക്വാഡ്രണുകളുടെ ഔദ്യോഗിക വിരമിക്കൽ ആണ് വ്യോമസേന പ്രഖ്യാപിച്ചിരിക്കുന്നത്.

മിഗ്-21 യുദ്ധവിമാനങ്ങൾക്ക് പകരമായി ഇന്ത്യയുടെ ആകാശ സംരക്ഷണത്തിന് രാജ്യം തദ്ദേശീയമായി വികസിപ്പിച്ച തേജസ് എംകെ1എ വിമാനങ്ങൾ ആയിരിക്കും ഇനി ഉപയോഗിക്കുക. 900 മിഗ്-21 യുദ്ധവിമാനങ്ങൾ ഉണ്ടായിരുന്ന വ്യോമസേനയുടെ ആയുധപ്പുരയിൽ ഇനി 36 മിഗ്-21 വിമാനങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. ഇവയുടെ പ്രവർത്തനവും ഉടൻതന്നെ അവസാനിപ്പിക്കുമെന്നാണ് ഇപ്പോൾ വ്യോമസേന അറിയിച്ചിരിക്കുന്നത്.
1963-ലാണ് പരീക്ഷണാടിസ്ഥാനത്തിൽ മിഗ്-21 ആദ്യമായി ഇന്ത്യൻ വ്യോമസേനയിൽ സർവീസ് ആരംഭിച്ചിരുന്നത്. 2000ത്തിന്റെ മധ്യത്തിൽ സുഖോയ് Su-30MKI-കൾ കൊണ്ടുവരുന്നതുവരെ ഈ റഷ്യൻ നിർമ്മിത ജെറ്റ് വ്യോമസേനയുടെ സുപ്രധാന ഭാഗമായിരുന്നു. 2023 ഒക്ടോബറിൽ ആയിരുന്നു നമ്പർ 4 സ്ക്വാഡ്രണിൽ നിന്നുള്ള മിഗ്-21 വിമാനങ്ങൾ രാജസ്ഥാനിലെ ബാർമറിന് മുകളിലൂടെ അവസാനമായി പറന്നത്. കാർഗിൽ യുദ്ധസമയത്ത് ഓപ്പറേഷൻ സഫേദ് സാഗറിൽ പങ്കെടുത്തിരുന്ന ശ്രീനഗർ ആസ്ഥാനമായുള്ള നമ്പർ 51 സ്ക്വാഡ്രണുകൾ ഉൾപ്പെടെ വ്യോമസേന നേരത്തെ സർവീസിൽ നിന്നും പിൻവലിച്ചിരുന്നു.









Discussion about this post