കണ്ണൂർ : ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തോടെ കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ വീഴ്ചകൾ ഓരോന്നായി പുറത്തുവരികയാണ്. ജയിൽ വകുപ്പിനും ജയിൽ ഉദ്യോഗസ്ഥർക്കും അടിമുടി വീഴ്ചകൾ സംഭവിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജയിൽ ചാടാനായി മാസങ്ങൾ നീണ്ട തയ്യാറെടുപ്പ് ഗോവിന്ദച്ചാമിയെ പോലൊരു കൊടും കുറ്റവാളി നടത്തിയിട്ടും തിരിച്ചറിയാൻ ജയിൽ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല എന്നുള്ളത് ഗുരുതര വീഴ്ചയായി കണക്കാക്കപ്പെടുന്നു.
ജയിൽ ചട്ടങ്ങൾ പ്രകാരം ആഴ്ചയിലൊരിക്കൽ ഷേവ് ചെയ്യണമെന്നും മാസത്തിലൊരിക്കൽ മുടി വെട്ടണമെന്നും ആണ് നിർദ്ദേശം ഉള്ളത്. ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ പിടികൂടിയപ്പോഴാണ് ഈ ചട്ടങ്ങൾ ഒന്നും തന്നെ കണ്ണൂർ ജയിലിൽ പാലിക്കപ്പെടുന്നില്ല എന്ന് പൊതുജനം തിരിച്ചറിയുന്നത്. ജനങ്ങൾ പെട്ടെന്ന് തിരിച്ചറിയാതിരിക്കാനായി വലിയ രീതിയിലുള്ള രൂപമാറ്റം ആണ് ഗോവിന്ദച്ചാമി വരുത്തിയിരുന്നത്. അരിയാഹാരമുപേക്ഷിച്ചു പകുതിയോളം ശരീരഭാരം കുറയ്ക്കുകയും താടി നീട്ടി വളർത്തി മുഖം തിരിച്ചറിയാത്ത രീതിയിൽ മാറ്റുകയും ചെയ്തത് ജയിൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടില്ല എന്നുള്ളത് കണ്ണൂർ ജയിലിന്റെ കുത്തഴിഞ്ഞ അവസ്ഥ ചൂണ്ടിക്കാട്ടുന്നു.
സെല്ലിന്റെ കമ്പികൾ മുറിക്കാനായി മൂർച്ചയുള്ള ഉപകരണം ആഴ്ചകളോളം കയ്യിൽ സൂക്ഷിച്ചതും ഗുരുതര വീഴ്ചയാണ്. പ്രതികളുടെ ആത്മഹത്യ ഉണ്ടാകാതിരിക്കാനായി നീണ്ട തുണികളോ കയറോ പോലെയുള്ളവ പ്രതികൾക്ക് ലഭിക്കാതിരിക്കാൻ ശ്രദ്ധിക്കണം എന്നുള്ള ജയിൽ ചട്ടവും ഗോവിന്ദച്ചാമി ലംഘിച്ചിരുന്നു. ഗോവിന്ദച്ചാമിയെ പോലെ ഒരു കൊടും കുറ്റവാളി ജയിൽ ചാടിയിട്ടും ജയിൽ അധികൃതർ മണിക്കൂറുകളോളം അത് അറിഞ്ഞില്ല എന്നുള്ളതും കണ്ണൂർ ജില്ലയിലെ സുരക്ഷാ വീഴ്ച വ്യക്തമാക്കുന്നു.
ഇന്ന് രാവിലെയും എല്ലാ തടവു പുള്ളികളും ജയിലിൽ ഉണ്ട് എന്ന് ജയിൽ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിരുന്നു. മതിലിൽ കെട്ടിയ തുണി കണ്ടപ്പോഴാണ് ജയിൽച്ചാട്ടം ഉദ്യോഗസ്ഥർ അറിഞ്ഞത്. എന്നാൽ ഗോവിന്ദച്ചാമിയെ പോലെ ഒരു കൊടും കുറ്റവാളിയാണ് ജയിൽ ചാടിയത് എന്ന് അപ്പോഴും തിരിച്ചറിഞ്ഞില്ല. പിന്നീട് നടത്തിയ തുടർ പരിശോധനകളിൽ ആണ് ഗോവിന്ദച്ചാമിയെ കാണാനില്ലെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഗോവിന്ദച്ചാമി കഴിഞ്ഞിരുന്ന സെല്ലിൽ മറ്റൊരു തടവുകാരൻ ഉണ്ടായിരുന്നു എന്നുള്ള വിവരവും പുറത്തുവരുന്നുണ്ട്. ഒന്നരമാസത്തോളം നീണ്ട തയ്യാറെടുപ്പുകൾ ആണ് ജയിൽ ചാടാനായി ഗോവിന്ദച്ചാമി നടത്തിയത്. ഈ കാലയളവിനുള്ളിൽ ഒരിക്കൽപോലും ജയിൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധ ഈ കൊടും കുറ്റവാളിയുടെ മേൽ പതിഞ്ഞില്ല എന്നുള്ളതും കണ്ണൂർ സെൻട്രൽ ജയിലിലെ കുത്തഴിഞ്ഞ വ്യവസ്ഥിതി വെളിപ്പെടുത്തുന്നതാണ്.
Discussion about this post