ന്യൂയോർക്ക് : ന്യൂയോർക്കിലെ മാൻഹട്ടനിലെ പാർക്ക് അവന്യൂവിലുള്ള ഒരു ഓഫീസ് കെട്ടിടത്തിൽ ഉണ്ടായ വെടിവയ്പ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. ലാസ് വെഗാസിൽ താമസിക്കുന്ന 27 കാരനായ ഷെയ്ൻ തമുറയാണ് ആക്രമണം നടത്തിയത്. സംഭവത്തിന് ശേഷം പ്രതി സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു.
അമേരിക്കയിലെ നിരവധി പ്രമുഖ ധനകാര്യ കമ്പനികൾക്കും നാഷണൽ ഫുട്ബോൾ ലീഗിനും (NFL) ഓഫീസുകളുള്ള പാർക്ക് അവന്യൂവിലെ ഒരു ഉന്നത ഓഫീസ് കെട്ടിടത്തിലാണ് വെടിവെപ്പ് നടന്നത്. ബ്ലാക്ക്‌സ്റ്റോൺ കമ്പനിയും അയർലൻഡ് എംബസിയും ഈ കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ടെന്ന് ന്യൂയോർക്ക് മേയർ എറിക് ആഡംസ് വ്യക്തമാക്കി.
പ്രതി തമുറയുടെ മൃതദേഹത്തിൽ നിന്ന് പോലീസിന് ചില പ്രധാന തിരിച്ചറിയൽ രേഖകൾ ലഭിച്ചു. ഇയാൾക്ക് തോക്ക് ഉപയോഗിക്കുന്നതിനുള്ള ലൈസൻസ് ഉള്ളതായും പോലീസ് സ്ഥിരീകരിച്ചു. ആക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റും എഫ്ബിഐയും അറിയിച്ചു.








