സന്ദീപ് ദാസ്
ഹാരിസ് റൗഫ് ഓടിവരികയാണ്. ഓഫ്സ്റ്റംമ്പിന് പുറത്ത് ഒരു ഷോർട്ട് ഡെലിവെറി. ശുഭ്മാൻ ഗിൽ മനോഹരമായ ഒരു പുൾ ഷോട്ട് കളിക്കുന്നു. പന്ത് ബൗണ്ടറിയിലേക്ക് പാഞ്ഞു റൗഫ് പതിയെ തിരിച്ചുനടക്കുകയായിരുന്നു. ഗിൽ ബോളറോട് എന്തോ വിളിച്ചുപറഞ്ഞു. അതോടെ റൗഫ് മുറിവേറ്റ കടുവയെപ്പോലെ ചീറി! പക്ഷേ റൗഫ് ലക്ഷ്യമിട്ടത് ഗില്ലിനെയായിരുന്നില്ല. കുപിതനായ റൗഫ് നടന്നുചെന്നത് നോൺ-സ്ട്രൈക്കർ എൻഡിലെ ബാറ്റർക്കുനേരെയായിരുന്നു.
സ്ട്രൈക്കിൽ ഉണ്ടായിരുന്ന ബാറ്റർ ബൗണ്ടറിയടിച്ചതിൻ്റെ അരിശം ഒരു ബോളർ നോൺ-സ്ട്രൈക്കറോട് തീർക്കാൻ ശ്രമിക്കുന്നു. അപൂർവ്വ കാഴ്ച്ചയായിരുന്നു അത്. റൗഫിനെ കുറ്റപ്പെടുത്താൻ സാധിക്കില്ലായിരുന്നു. ആ നോൺ സ്ട്രൈക്കർ പാക് ബോളർമാരെ നിലംതൊടാതെ പറത്തിക്കൊണ്ടിരിക്കുകയായിരുന്നു. അടി എന്ന് പറഞ്ഞാൽ തീപ്പൊരി ചിതറുന്ന അടി. പൊടിപാറുന്ന തല്ല്, അതായിരുന്നു അഭിഷേക് ശർമ്മ!!!
ഒരിഞ്ച് പോലും വിട്ടുകൊടുക്കാൻ അഭിഷേക് തയ്യാറല്ലായിരുന്നു. അയാൾ റൗഫുമായി വാക്കുകൾ കൊണ്ട് കൊമ്പുകോർത്തു! അമ്പയർക്ക് ഇടപെടേണ്ടി വന്നു. അഭിഷേക് റൗഫിനോട് പറഞ്ഞിരിക്കാം-”നിൻ്റെ ജോലി ബോളിങ്ങാണ്. അത് മാത്രം ചെയ്താൽ മതി. അധികം ഷോ വേണ്ട…!!” ഇന്ത്യയുടെ റൺചേസ് ആരംഭിക്കുന്നതിന് മുമ്പ് പാക്കിസ്ഥാൻ കമൻ്റേറ്ററായ വഖാർ യുനീസ് അഭിപ്രായപ്പെട്ടിരുന്നു- ”അഭിഷേക് ഇന്ന് രണ്ട് ക്യാച്ചുകളാണ് പാഴാക്കിയത്. അതിൻ്റെ സമ്മർദ്ദം അയാളുടെ ബാറ്റിങ്ങിൽ കണ്ടേക്കാം…!!”
എന്നാൽ എന്താണ് സംഭവിച്ചത്? ഷഹീൻ ഷാ അഫ്രീദിയുടെ ആദ്യ പന്ത് തന്നെ അഭിഷേക് ഗാലറിയിൽ എത്തിച്ചു! ആ ഹിറ്റ് ഒരു പ്രസ്താവന കൂടിയായിരുന്നു-”സമ്മർദ്ദമോ! അതെന്ത് സാധനം!!?” പാക് സ്പിന്നറായ അബ്റാർ അഹമ്മദിൻ്റെ പുരികം കൊണ്ടുള്ള വിക്കറ്റ് സെലിബ്രേഷൻ വളരെ പ്രശസ്തമാണ്. കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്കെതിരെ അബ്റാർ അത് പുറത്തെടുത്തിരുന്നു. ഈ ഏഷ്യാകപ്പിൽ അയാൾ മിന്നുന്ന ഫോമിലായിരുന്നു. ടൂർണ്ണമെൻ്റിൽ രണ്ടേ രണ്ട് ബൗണ്ടറികൾ മാത്രമാണ് അബ്റാർ വഴങ്ങിയിരുന്നത്. അങ്ങനെയുള്ള അബ്റാറിനെതിരെ 3 സിക്സറുകളാണ് അഭിഷേക് തൊടുത്തുവിട്ടത്! അയാൾ പറയാതെ പറയുകയായിരുന്നു-”ഇന്ന് നിൻ്റെ ആഘോഷം പാക് ഫാൻസ് കാണില്ല! ഞാൻ അതിന് അനുവദിക്കില്ല…!!”
ഗില്ലിനെ ഫഹീം അഷ്റഫ് വീഴ്ത്തിയപ്പോൾ പാക്കിസ്ഥാൻ്റെ പ്രതീക്ഷകൾക്ക് ചിറകുമുളച്ചതാണ്. പക്ഷേ അഭിഷേക് അവയെ അരിഞ്ഞുവീഴ്ത്തി! ഫഹീമിൻ്റെ ബോൾ അയാളുടെ തലയ്ക്കുമുകളിലൂടെ വേലിക്കെട്ടിലേയ്ക്ക് പാഞ്ഞു. ഇതെല്ലാം കണ്ടപ്പോൾ പഴയൊരു കഥയോർത്തുപോയി. 2018-ൽ ഇന്ത്യയും പാക്കിസ്ഥാനും അണ്ടർ-19 ലോകകപ്പിൻ്റെ സെമിഫൈനലിൽ ഏറ്റുമുട്ടിയിരുന്നു. ആ മാച്ചിൽ അഭിഷേക് ശർമ്മയും ശുഭ്മാൻ ഗില്ലും ഷഹീൻ അഫ്രീദിയും കളിച്ചിരുന്നു. ക്വാർട്ടർ ഫൈനലിൽ ബംഗ്ലാദേശിനെ കീഴടക്കിയിട്ടാണ് ഇന്ത്യ എത്തിയത്. സെമിഫൈനൽ ആരംഭിച്ചപ്പോൾ അഫ്രീദി ഇന്ത്യൻ ബാറ്റർമാർക്ക് മുന്നറിയിപ്പ് നൽകി-”ഒരു കാര്യം ഓർത്തോളൂ. ഇന്ന് നിങ്ങൾ നേരിടുന്നത് ബംഗ്ലാദേശിനെയല്ല! ഞങ്ങളുടെ ബോളിങ്ങിന് മൂർച്ച കൂടുതലാണ്…!!”
ഗില്ലിൻ്റെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിൽ ആ സെമിഫൈനൽ ഇന്ത്യ ജയിച്ചു. അഭിഷേക് അഫ്രീദിയ്ക്ക് മറുപടി നൽകുകയും ചെയ്തു-‘നിങ്ങളുടെ ബോളിങ്ങ് ബംഗ്ലാദേശിനേക്കാൾ മികച്ചതായിരിക്കാം. പക്ഷേ ബാറ്റിങ്ങിൻ്റെ കാര്യത്തിൽ ഞങ്ങൾ പാക്കിസ്ഥാനേക്കാൾ മുന്നിലാണ്! അത് മറക്കരുത്…!!” ഏഴ് വർഷങ്ങൾ കടന്നുപോയി. കൗമാരക്കാരായിരുന്ന അഭിഷേകും അഫ്രീദിയും സീനിയർ താരങ്ങളായി. പക്ഷേ അഫ്രീദിയുടെ സ്ലെഡ്ജിങ്ങിന് മാത്രം യാതൊരു മാറ്റവും ഇല്ലായിരുന്നു!
അഫ്രീദി ഇന്നേവരെ ഇന്നിംഗ്സിൻ്റെ ആദ്യ പന്തിൽ സിക്സർ വഴങ്ങിയിട്ടില്ലായിരുന്നു. അഭിഷേകിനോട് ഏറ്റുമുട്ടിയപ്പോൾ ആ റെക്കോർഡും തകർന്നു! അഭിഷേകിനെ നാവുകൊണ്ട് പ്രകോപിപ്പിക്കാൻ അഫ്രീദി ശ്രമിച്ചു. പക്ഷേ ദയനീയമായി തോൽക്കാനായിരുന്നു അഫ്രീദിയുടെ വിധി!! അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയപ്പോൾ പാക് ബാറ്ററായ ഫർഹാൻ ഒരു പ്രത്യേക തരം ആഘോഷം നടത്തിയിരുന്നു. ബാറ്റിനെ തോക്ക് ആയി സങ്കൽപ്പിച്ച് തുരുതുരാ നിറയൊഴിക്കുന്നതിന് സമാനമായ സെലിബ്രേഷൻ!വേണമെങ്കിൽ അഭിഷേകിന് ഫർഹാനോട് പറയാം- ”ഇനി നീ ആ ട്രിഗർ ഒന്ന് അമർത്തടാ…! ആ സെലിബ്രേഷൻ ആവർത്തിക്കാനുള്ള കരളുറപ്പുണ്ടെങ്കിൽ ചെയ്ത് കാണിക്കടാ…!!!”
Discussion about this post