ടോക്യോ : ജപ്പാനിൽ ആദ്യമായി ഒരു വനിത പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ശനിയാഴ്ച നടന്ന വോട്ടെടുപ്പിൽ ജപ്പാനിലെ ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ (എൽഡിപി) നേതാവായ മുൻ സാമ്പത്തിക സുരക്ഷാ മന്ത്രി സനേ തകായിച്ചി ആണ് അടുത്ത പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഒക്ടോബർ 15 ന് അവർ ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കും.
കഴിഞ്ഞ മാസമാണ് എൽഡിപി പ്രസിഡന്റും ജപ്പാൻ പ്രധാനമന്ത്രിയുമായിരുന്ന ഷിഗെരു ഇഷിബ രാജിവച്ചത്. ശക്തമായ മത്സരത്തിനൊടുവിൽ വലതുപക്ഷ ലിബറൽ പാർട്ടി നേതാവ് 64 കാരിയായ സനേ തകായിച്ചി തിരഞ്ഞെടുക്കപെടുകയായിരുന്നു. മുൻ സുരക്ഷാകാര്യ മന്ത്രിയും ടിവി അവതാരകയും ഹെവി മെറ്റൽ ഡ്രമ്മറും ആയ സനേ തകായിച്ചി ജാപ്പനീസ് രാഷ്ട്രീയത്തിലെ ഏറ്റവും അറിയപ്പെടുന്ന വ്യക്തികളിൽ ഒരാളാണ്.
അന്തരിച്ച മുൻ നേതാവ് ഷിൻസോ ആബെയുടെ ശിഷ്യയാണ് തകായിച്ചി. ജപ്പാനിൽ നിരവധി വിവാദങ്ങളിലൂടെ രാഷ്ട്രീയ രംഗത്ത് ശ്രദ്ധ നേടിയിട്ടുള്ള വ്യക്തി കൂടിയാണ്. വിവാഹശേഷം സ്ത്രീകൾക്ക് അവരുടെ കുടുംബപ്പേരുകൾ നിലനിർത്താൻ അനുവദിക്കുന്ന നിയമനിർമ്മാണത്തെ വളരെക്കാലമായി എതിർക്കുന്ന ഒരു കടുത്ത യാഥാസ്ഥിതികയാണ് തകായിച്ചി. അത് പാരമ്പര്യത്തിന് വിരുദ്ധമാണെന്ന് അവർ വാദിക്കുന്നു. കൂടാതെ സ്വവർഗ വിവാഹത്തിന് എതിരായ നിലപാടുകളിലൂടെയും യാഥാസ്ഥിതിക പക്ഷത്തിന്റെ ശ്രദ്ധ നേടിയിട്ടുള്ള വ്യക്തിത്വമാണ് തകായിച്ചി.
Discussion about this post