മുംബൈ : ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ തന്റെ ഇന്ത്യാ സന്ദർശനത്തിന്റെ രണ്ടാം ദിവസം മുംബൈയിലെ രാജ്ഭവനിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. യുകെ പ്രധാനമന്ത്രിയുമായി നടത്തിയ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ഇരു പ്രധാനമന്ത്രി വാരം ചേർന്ന് സംയുക്ത പത്രസമ്മേളനം നടത്തി. സ്വതന്ത്ര വ്യാപാര കരാറിനു ശേഷം ഇന്ത്യ-യുകെ ബന്ധം പുതിയ ഉയരങ്ങളിലേക്ക് എത്തിയിരിക്കുകയാണെന്ന് ഇരു പ്രധാനമന്ത്രിമാരും സൂചിപ്പിച്ചു.
ഈ വർഷം ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുകെ സന്ദർശന വേളയിലാണ് ചരിത്രപരമായ സമഗ്ര സാമ്പത്തിക, വ്യാപാര കരാറിൽ (സിഇടിഎ) ഒപ്പുവച്ചത്.
പ്രധാനമന്ത്രി സ്റ്റാർമറുടെ നേതൃത്വത്തിൽ ഇന്ത്യ-യുകെ ബന്ധങ്ങൾ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് മോദി സംയുക്ത പത്രസമ്മേളനത്തിൽ പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള ഏറ്റവും വലുതും സ്വാധീനമുള്ളതുമായ പ്രതിനിധി സംഘമാണ് ഇന്ന് പ്രധാനമന്ത്രി സ്റ്റാർമറിനൊപ്പം ഉള്ളത്. ഇന്ത്യയിൽ കാമ്പസുകൾ തുറക്കാൻ യുകെയിലെ ഒമ്പത് സർവകലാശാലകൾ ഇപ്പോൾ തയ്യാറായിരിക്കുന്നത് സന്തോഷകരമാണ് എന്നും മോദി വ്യക്തമാക്കി.
“ഇന്നലെ ഇന്ത്യയും യുകെയും തമ്മിൽ ബിസിനസ്സ് നേതാക്കളുടെ ഏറ്റവും വലിയ ഉച്ചകോടി നടന്നു. ഇന്ന് നമ്മൾ ഇന്ത്യ-യുകെ സിഇഒ ഫോറത്തെയും ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിവലിനെയും അഭിസംബോധന ചെയ്യും. ഇതെല്ലാം ഇന്ത്യ-യുകെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളും അവസരങ്ങളും നൽകും” എന്ന് പ്രധാനമന്ത്രി മോദി സംയുക്ത പത്രസമ്മേളനത്തിൽ അറിയിച്ചു.
Discussion about this post