രഹസ്യമായി ആണവായുധങ്ങൾ പരീക്ഷിക്കുന്ന രാജ്യങ്ങളിൽ പാകിസ്താനും ഉൾപ്പെടുന്നുണ്ടെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിന് മറുപടിയുമായി ഇന്ത്യ. നിയമവിരുദ്ധമായ രഹസ്യ ആണവപ്രവർത്തനങ്ങൾ പാകിസ്താന്റെ ചരിത്രത്തിലുള്ളതാണെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
പാകിസ്താന്റെ ചരിത്രത്തിൽ രഹസ്യവും നിയമവിരുദ്ധവുമായ ആണവ പ്രവർത്തനങ്ങൾക്ക് സ്ഥാനമുണ്ട്. ദശാബ്ദങ്ങളായുള്ള കള്ളക്കടത്ത്, കയറ്റുമതി നിയന്ത്രണ ലംഘനങ്ങൾ, രഹസ്യ പങ്കാളിത്തം, എക്യു ഖാൻ ശൃംഖല എന്നിവയെ കേന്ദ്രീകരിച്ചുള്ളതാണ് ആ ചരിത്രം. പാകിസ്താന്റെ ചരിത്രത്തിലെ ഈ വശങ്ങളിലേക്ക് ഇന്ത്യ എപ്പോഴും അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ പാകിസ്താന്റെ ആണവ പരീക്ഷണത്തെ കുറിച്ചുള്ള പ്രസിഡന്റ് ട്രംപിന്റെ പരാമർശം ഞങ്ങൾ ശ്രദ്ധിച്ചുവെന്നായിരുന്നു വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞത്.
റഷ്യയുടെ പരീക്ഷണങ്ങളും ചൈനയുടെ പരീക്ഷണങ്ങളും, പക്ഷേ അവർ അതിനെക്കുറിച്ച് സംസാരിക്കുന്നില്ല… ഞങ്ങൾ പരീക്ഷിക്കാൻ പോകുന്നു, കാരണം അവർ പരീക്ഷിക്കുന്നു, മറ്റുള്ളവരും പരീക്ഷിക്കുന്നു. തീർച്ചയായും ഉത്തരകൊറിയ പരീക്ഷിക്കുന്നുണ്ട്. പാകിസ്ഥാൻ പരീക്ഷിക്കുന്നുണ്ടെന്നായിരുന്നു ട്രംപിന്റെ പരാമർശം.
അഫ്ഗാനിസ്ഥാൻ-പാകിസ്താൻ മേഖലയിൽ തുടർച്ചയായ ഭൂകമ്പങ്ങൾ ഉണ്ടായതിനെത്തുടർന്ന്, ഈ വർഷം ഏപ്രിൽ മുതൽ മെയ് വരെ പാകിസ്താൻ രഹസ്യമായി ആണവ പരീക്ഷണങ്ങൾ നടത്തിയിരിക്കാമെന്ന അനുമാനത്തിന് അദ്ദേഹത്തിന്റെ പരാമർശങ്ങൾ കാരണമായി.
ഏപ്രിൽ 30 നും മെയ് 12 നും ഇടയിൽ 4.0 നും 4.7 നും ഇടയിൽ തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങൾ, 1998 മെയ് 28 നും 30 നും പാകിസ്താന്റെ ചഗായ്-I, ചഗായ്-II ആണവ പരീക്ഷണങ്ങളിൽ ഉണ്ടായതിന് സമാനമായ തീവ്രതയുള്ളതായി കണ്ടെത്തിയിരുന്നു









Discussion about this post