ഇന്നും നാളെയുമായി രവീന്ദ്ര ജഡേജ-സാം കറൻ-സഞ്ജു സാംസൺ ട്രേഡ് അന്തിമമാകുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡുകളിലൊന്നിലൂടെ രാജസ്ഥാൻ റോയൽസ് (ആർആർ) ക്യാപ്റ്റൻ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിൽ (സിഎസ്‌കെ) ചേരാൻ സാധ്യതയുണ്ട് എന്ന റിപ്പോർട്ട് കുറച്ചു ദിവസങ്ങളായി ക്രിക്കറ്റ് സർക്കിളുകളിൽ പരക്കുന്നു. പകരമായി ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജയും സാം കറനും കരാറിന്റെ ഭാഗമായി രാജസ്ഥാനിലെത്തും എന്ന് ഉറപ്പായി കഴിഞ്ഞു.
മൂന്ന് താരങ്ങളും ട്രേഡിന് നേരത്തെ തന്നെ സമ്മതിച്ചെങ്കിലും സാം കരന്റെ കാര്യത്തിൽ ആശയക്കുഴപ്പം ആയിരുന്നു ട്രേഡ് ഔദ്യോഗികമായി സ്ഥിതീകരിക്കുന്നത് വൈകാൻ കാരണം. റോയൽസിന്റെ വിദേശ ക്വാട്ട അതിനകം നിറഞ്ഞതായിരുന്നു. അതിനാൽ തന്നെ നിലവിലെ വിദേശ കളിക്കാരിൽ ഒരാളെ വിട്ടയച്ചില്ലെങ്കിൽ കറനെ ഒപ്പം ചേർക്കാൻ രാജസ്ഥാന് പറ്റില്ല. ഇതുകൊണ്ടാണ് സ്വാപ്പ് ഡീൽ ഔദ്യോഗികമായി സ്ഥിതീകരിക്കാത്തത്. നിലവിൽ രാജസ്ഥാൻ ടീമിൽ എട്ട് വിദേശ താരങ്ങൾ ഉൾപ്പെടുന്നു – ജോഫ്ര ആർച്ചർ, ഷിമ്രോൺ ഹെറ്റ്മെയർ, വാനിന്ദു ഹസരംഗ, മഹേഷ് തീക്ഷണ, ഫസൽഹഖ് ഫാറൂഖി, ക്വേന മഫാക്ക, നന്ദ്രെ ബർഗർ, ലുഹാൻ-ഡ്രെ പ്രിട്ടോറിയസ് – കൂടാതെ 14 ഇന്ത്യൻ കളിക്കാരും.
25 കളിക്കാരുടെ പരിധിക്കുള്ളിൽ മൂന്ന് പേരെ കൂടി സൈൻ ചെയ്യാൻ ഇത് അവസരം നൽകുന്നു. പക്ഷേഅവിടെ ബജറ്റ് പരിധിക്കുള്ളിൽ തന്നെ തുടരേണ്ടതുണ്ട്. എന്നാൽ ആർആറിന്റെ കൈവശം 30 ലക്ഷം രൂപ മാത്രമേ ശേഷിക്കുന്നുള്ളൂ. സാം കറന്റെ മൂല്യം 2.4 കോടി രൂപയാണ്. അതിനാൽ കരാർ പൂർത്തിയാക്കാൻ, ഉയർന്ന വിലയുള്ള ഒരു വിദേശ കളിക്കാരനെയെങ്കിലും ടീം വിട്ടയക്കേണ്ടതുണ്ട്. റിപ്പോർട്ട് അനുസരിച്ച്, റോയൽസ് അവരുടെ ശ്രീലങ്കൻ ജോഡികളായ വാനിന്ദു ഹസരംഗ (5.25 കോടി രൂപ), മഹേഷ് തീക്ഷണ (4.40 കോടി രൂപ) എന്നിവരെ ഒഴിവാകും. ആ ഒഴിവിലായിരിക്കും അവർ സാമിനെ ഒപ്പം കൂട്ടുക.
സഞ്ജു കീപ്പർ- ബാറ്റ്സ്മാൻ എന്ന നിലയിലായിരിക്കും ചെന്നൈയിൽ കളിക്കുക. ധോണി ഈ സീസണിൽ ഇമ്പാക്ട് താരമായി മാത്രം ഒതുങ്ങാനും സാധ്യതയുണ്ട്. ജഡേജയുടെ കാര്യമെടുത്താൽ താരമായിരിക്കും അടുത്ത സീസണിൽ രാജസ്ഥാനെ നയിക്കുക എന്നും ഉറപ്പായി കഴിഞ്ഞു. താൻ ടീമിൽ എത്തണമെങ്കിൽ ക്യാപ്റ്റൻസി തരണം എന്ന ആവശ്യമാണ് ജഡേജ രാജസ്ഥാന് മുന്നിൽ മുന്നോട്ടുവെച്ചത്.













Discussion about this post