”ദക്ഷിണാഫ്രിക്കയോടുള്ള എൻ്റെ ആദ്യത്തെ മത്സരം ഞാൻ ഇന്നും വ്യക്തമായി ഓർക്കുന്നുണ്ട്. ബാറ്റിങ്ങിനിറങ്ങിയ ഞാൻ റൺസ് നേടാനാകാതെ വിഷമിച്ചു. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകാതെ ഞാൻ അത്ഭുതപ്പെട്ടു. പിന്നീടാണ് എനിക്ക് കാര്യം മനസ്സിലായത്. ഞാൻ സ്ഥിരമായി ഷോട്ടുകൾ കളിക്കുന്ന ഇടങ്ങളിലെല്ലാം ദക്ഷിണാഫ്രിക്ക കൃത്യമായി ഫീൽഡർമാരെ വിന്യസിച്ചിരുന്നു! അവർക്കെതിരെ റൺസ് ശേഖരിക്കണമെങ്കിൽ പുതിയ വഴികൾ കണ്ടെത്തേണ്ടിവരുമെന്ന് ഒരു ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു…!!”
തൊണ്ണൂറുകളിൽ ഇന്ത്യയുടെ ഇന്നിങ്സ് ഓപ്പൺ ചെയ്തിരുന്ന നവ്ജോത് സിങ്ങ് സിദ്ധു പങ്കുവെച്ച അനുഭവമാണിത്. അതാണ് ദക്ഷിണാഫ്രിക്കൻ ലെഗസ്സി. നന്നായി ഗൃഹപാഠം ചെയ്ത് എതിരാളികളെ മണിച്ചിത്രപ്പൂട്ടുകൊണ്ട് ബന്ധിക്കുന്ന ശൈലി. ഐ.സി.സി ടൂർണ്ണമെൻ്റുകളിൽ സ്ഥിരമായി കാലിടറുന്നു എന്ന പേരുദോഷം മാറ്റിനിർത്തിയാൽ ദക്ഷിണാഫ്രിക്ക എന്നും ഒരു കംപ്ലീറ്റ് ടീമായിരുന്നു. ഇക്കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ വിജയത്തിലൂടെ ആ കുറവും അവർ പരിഹരിച്ചിരുന്നു. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് സീരീസ് ദക്ഷിണാഫ്രിക്ക തൂത്തുവാരിയിരുന്നു. ഏകദിന പരമ്പരയിൽ അവർ തോൽവി സമ്മതിച്ചത് അവസാനത്തെ മത്സരത്തിലായിരുന്നു. അഹമ്മദാബാദിൽ അഞ്ചാമത്തെ ടി-20 മാച്ച് കളിക്കാനിറങ്ങുമ്പോൾ സീരീസ് സമനിലയിലാക്കാനുള്ള അവസരം പ്രോട്ടിയാസിനുണ്ടായിരുന്നു. കളിയുടെ മൂന്ന് ഫോർമാറ്റുകളിലും മികച്ച പ്രകടനങ്ങൾ.
അങ്ങനെയുള്ള ദക്ഷിണാഫ്രിക്കയോടാണ് സഞ്ജു സാംസൺ പോരിനിറങ്ങിയത്. ബി.സി.സി.ഐ-യുടെ പ്രിയ പുത്രനായ ശുഭ്മാൻ ഗില്ലിന് പരിക്കേറ്റതുകൊണ്ട് മാത്രം വീണുകിട്ടിയ ഒരവസരം! കുറച്ച് കടുപ്പമേറിയ ഭാഷയിൽ പറഞ്ഞാൽ ഔദാര്യത്തിൻ്റെ അപ്പക്കഷ്ണം. സ്വപ്നതുല്യമായ പ്രകടനങ്ങൾ കാഴ്ച്ചവെച്ചിട്ടും തനിക്ക് അർഹതപ്പെട്ട ഓപ്പണിങ്ങ് പൊസിഷൻ ഗില്ലിന് വിട്ടുകൊടുത്ത് സൈഡ് ബെഞ്ചിൽ പോയി ഇരുന്നവനായിരുന്നു സഞ്ജു! ടി-20 ലോകകപ്പിനുള്ള ടീമിനെ അടുത്ത ദിവസം പ്രഖ്യാപിക്കും എന്ന കാര്യം സഞ്ജുവിനറിയാമായിരുന്നു. ഒരു പരാജയം സംഭവിച്ചുപോയാൽ തൻ്റെ ശിരസ്സ് ഛേദിക്കപ്പെടുമെന്ന ഉറപ്പോടെയാണ് അയാൾ ആദ്യ പന്ത് നേരിടുന്നത്. ഇത്രയേറെ ഘടകങ്ങൾ എതിരുനിന്നപ്പോഴും സഞ്ജു തളർന്നുപോയില്ല!.
സഞ്ജു വരവറിയിച്ചത് ഒരു സിക്സറിലൂടെയായിരുന്നു! മൃദുവായി തഴുകുന്നത് പോലൊരു ഹിറ്റ്! കമൻ്ററി ബോക്സിൽ സുനിൽ ഗാവസ്കർ അത്ഭുതംകൂറി- ”ഒരുപാട് കാലമായി സഞ്ജു പുറത്തിരിക്കുകയായിരുന്നു. എന്നിട്ടും നേരിട്ട നാലാമത്തെ പന്തിൽ ഇത്തരമൊരു ഷോട്ട് അയാൾ കളിച്ചു! ഇതെങ്ങനെ സാധിക്കുന്നു…!?”ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വിശ്വസ്തനായ ബോളറാണ് മാർക്കോ യാൻസൻ. സഞ്ജുവിൻ്റെ ഒറ്റ ഷോട്ട് കൊണ്ട് അയാൾ ആക്രമണത്തിൽ നിന്ന്താത്കാലികമായി പിൻവലിക്കപ്പെട്ടു!അതായിരുന്നു സഞ്ജു ഇംപാക്റ്റ്.
യാൻസനുപകരം വന്ന ബാർട്ട്മാനെതിരെ സഞ്ജു രണ്ട് സ്ട്രെയിറ്റ് ഡ്രൈവുകൾ തൊടുത്തുവിട്ടു. ആദ്യത്തേത് ഒരു കോപ്പിബുക്ക് ഷോട്ടായിരുന്നു. രണ്ടാമത്തേത് ഒരു ടിപ്പിക്കൽ ടി-20 ലോഫ്റ്റഡ് ഹിറ്റും! സഞ്ജു ഒരു കംപ്ലീറ്റ് പാക്കേജ് ആണെന്ന് വീണ്ടും തെളിയിക്കപ്പെട്ട നിമിഷം!! നടൻ മുരളിയ്ക്ക് ‘കാരിരുമ്പ് ‘ എന്നൊരു വിളിപ്പേരുണ്ടായിരുന്നു. ക്രിക്കറ്റിൽ ആ വിശേഷണം അർഹിക്കുന്ന ഒരേയൊരാൾ മാത്രമേയുള്ളൂ! അവനാണ് സഞ്ജു!! ഈ ചെറിയ പ്രായത്തിനുള്ളിൽ എത്ര തവണയാണ് സഞ്ജു കുരിശിൽ തറയ്ക്കപ്പെട്ടത്. എത്ര തവണയാണ് അയാൾ ഉയിർത്തെഴുന്നേറ്റുവന്നത്. സഞ്ജുവിൻ്റെ മനഃക്കരുത്തിനെക്കുറിച്ച് വലിയ പഠനങ്ങൾ നടത്താമെന്നാണ് തോന്നുന്നത്. ഇന്ത്യയുടെ മുൻ പരിശീലകനായ രവി ശാസ്ത്രി അഭിപ്രായപ്പെട്ടു- ”മറ്റൊരാളുടെ ആരോഗ്യം മോശമാവുമ്പോൾ മാത്രം ടീമിൽ എത്തേണ്ട കളിക്കാരനാണോ സഞ്ജു? അയാൾ ഒരു സ്വാഭാവിക ടോപ് ഓർഡർ ബാറ്ററാണ്. സഞ്ജു അവിടെനിന്ന് മാറരുത്.”
ഗില്ലിന് ഈ ടീമിൽ കളിക്കാനുള്ള യോഗ്യതയില്ല എന്ന് തന്നെയാണ് രവി പറയാതെ പറഞ്ഞത്. ഇനിയെങ്കിലും ഇന്ത്യൻ ടീം സഞ്ജുവിനോട് നീതി കാട്ടുമോ?ഏഷ്യാകപ്പ് മുതൽ ഗിൽ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്നുണ്ട്. അതും ഒരിക്കലും ടീമിൽനിന്ന് പുറത്താവില്ല എന്ന ഉറപ്പോടെ. എന്നിട്ടും മികവേറിയ ഒരു ഇന്നിംഗ്സ് പോലും അയാളിൽ നിന്ന് വന്നില്ല. സഞ്ജുവിൻ്റെ കാര്യം നേരെ തിരിച്ചാണ്. നന്നായി കളിച്ചാലും അടുത്ത മാച്ചിൽ പുറത്താക്കും എന്ന ഉറപ്പാണ് സഞ്ജുവിനുള്ളത്! എന്നിട്ടും അയാൾ സ്ഫോടനാത്മകമായും നിസ്വാർത്ഥമായും ബാറ്റ് ചെയ്യുന്നു. സഞ്ജു ഫുൾ ഫ്ലോയിൽ ബാറ്റ് ചെയ്യുമ്പോൾ റെഡ്-ഹോട്ട് ഫോമിലുള്ള അഭിഷേക് ശർമ്മയുടെ സ്ട്രൈക്ക് റേറ്റ് പോലും രണ്ടാം സ്ഥാനത്തേയ്ക്ക് മാറുകയാണ്! അപ്പോഴാണ് 28 പന്തുകളിൽ നിന്ന് 28 റൺസ് എടുക്കുന്ന ഗിൽ സഞ്ജുവിൻ്റെ മുകളിലൂടെ ടി-20 ഓപ്പണറാകുന്നത്. എത്ര വലിയ കോമാളിത്തരം.
മനസ്സിൽ ചില ചോദ്യങ്ങൾ ഉയർന്നുവരുന്നുണ്ട്. ടി-20 ലോകകപ്പിൽ സഞ്ജു ഓപ്പൺ ചെയ്യുമോ? അതോ വൈസ് ക്യാപ്റ്റൻ ക്വാട്ടയിൽ ഗിൽ വീണ്ടും ടീമിലെത്തുമോ? അധികം പഴക്കമൊന്നും ഇല്ലാത്ത ഒരു കഥ ബി.സി.സി.ഐ ഓർക്കുന്നത് നല്ലതായിരിക്കും. 2014-ലെ ടി-20 ലോകകപ്പിൽ ശ്രീലങ്കയെ നയിച്ചിരുന്നത് ദിനേഷ് ചാൻഡിമലായിരുന്നു. താൻ മോശം ഫോമിലാണെന്ന് മനസ്സിലാക്കിയ ചാൻഡിമൽ സ്വയം മാറിനിന്നു. സെമിഫൈനലിലും ഫൈനലിലും ലസിത് മലിംഗ ക്യാപ്റ്റനായി. ശ്രീലങ്ക കിരീടം ചൂടുകയും ചെയ്തു. ക്യാപ്റ്റനെ യാതൊരു കാരണവശാലും ഒഴിവാക്കാനാവില്ല എന്ന സിദ്ധാന്തം പോലും ക്രിക്കറ്റിൽ തകർക്കപ്പെട്ടിട്ടുണ്ട്. പിന്നെയല്ലേ ഒരു വൈസ് ക്യാപ്റ്റൻ. ശുഭ്മാൻ ഗില്ലിനോട് ഒന്നേ പറയാനുള്ളൂ. നിങ്ങളെ ടി-20 ലോകകപ്പിൽ ഓപ്പണറായി പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങൾ ബി.സി.സി.ഐ തുടർന്നും നടത്തും. അന്ന് ഒരു ദിനേഷ് ചാൻഡിമൽ ആവാനുള്ള മര്യാദയെങ്കിലും നിങ്ങൾ കാണിക്കണം! എങ്കിൽ ചരിത്രം നിങ്ങളെ നീതിമാൻ എന്ന് വിശേഷിപ്പിക്കും!!
എഴുത്ത്: സന്ദീപ് ദാസ്











Discussion about this post