തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയിൽ എല്ലാ തീരുമാനങ്ങളും പത്മകുമാറിൻ്റേത് ആയിരുന്നുവെന്ന് മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ. അന്വേഷണസംഘത്തിന് മൊഴി നൽകിയതിന്റെ റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സഖാവ് പറഞ്ഞപ്പോൾ താൻ ഒപ്പിട്ടു, അത് മാത്രമാണ് ചെയ്തത് എന്നും വിജയകുമാർ അറിയിച്ചു. ബോർഡ് യോഗത്തിൽ സ്വർണപ്പാളി പുതുക്കുന്ന കാര്യം പത്മകുമാർ അവതരിപ്പിച്ചപ്പോൾ ഒന്നും വായിച്ചു നോക്കാതെ തന്നെ ഒപ്പിടുകയായിരുന്നു എന്നാണ് വിജയകുമാർ വ്യക്തമാക്കിയിട്ടുള്ളത്.
കട്ടിളപ്പാളി കേസിൽ 12-ാം പ്രതിയും ദ്വാരപാലകശില്പ കേസിൽ 15-ാം പ്രതിയുമാണ് മുൻ ബോർഡ് അംഗം വിജയകുമാർ.
ഔദ്യോഗിക കൃത്യനിർവഹണത്തിൻ വിജയകുമാർ വീഴ്ച വരുത്തിയതായാണ് റിമാൻഡ് റിപ്പോർട്ട്. പോറ്റി ഉൾപ്പെടെ പ്രതികൾക്ക് അന്യായലാഭം ഉണ്ടാക്കാൻ കൂട്ടുനിന്നു. ബോർഡിന് നഷ്‌ടമുണ്ടാക്കിയെന്നും റിമാൻഡ് റിപ്പോർട്ടിൽ എസ്ഐടി പറയുന്നു.
വിജയകുമാർ അന്വേഷണ സംഘത്തിന് നൽകിയ മൊഴിയനുസരിച്ച് എല്ലാ തീരുമാനങ്ങളും എടുത്തിരുന്നത് പത്മകുമാർ ആയിരുന്നു. സ്വർണപ്പാളി പുതുക്കുന്ന കാര്യം സഖാവ് ബോർഡിൽ പറഞ്ഞു. അദ്ദേഹത്തെ വിശ്വസിച്ച് മറ്റൊന്നും നോക്കാതെ ഒപ്പിടുകയായിരുന്നു എന്നും വിജയകുമാർ അറിയിച്ചു.








