സ്വതന്ത്ര ഭാരതത്തിന്റെ സാമ്പത്തിക ചരിത്രത്തിലാദ്യമായി ഒരു ഞായറാഴ്ച കേന്ദ്ര ബജറ്റ് അവതരിപ്പിക്കപ്പെടുന്നു. ഫെബ്രുവരി 1 ഞായറാഴ്ച രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്‌സഭയിൽ 2026-27 വർഷത്തെ ബജറ്റ് അവതരിപ്പിക്കും. അവധി ദിനമായിട്ടും രാജ്യം കാത്തിരിക്കുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾക്കായി പാർലമെന്റ് സഭകൾ ഇന്ന് പ്രത്യേകമായി സമ്മേളിക്കും. കൊളോണിയൽ ഭരണകാലത്തെ അവശിഷ്ടങ്ങൾ ഓരോന്നായി തുടച്ചുനീക്കുന്നതിന്റെ ഭാഗമായാണ് മുൻപ് വൈകുന്നേരം 5 മണിക്ക് നടത്തിയിരുന്ന ബജറ്റ് അവതരണം രാവിലെ 11 മണിയിലേക്ക് മാറ്റിയത്. അടൽ ബിഹാരി വാജ്‌പേയി സർക്കാരിന്റെ കാലത്ത് യശ്വന്ത് സിൻഹയാണ് ലണ്ടൻ സമയം നോക്കി ബജറ്റ് അവതരിപ്പിക്കുന്ന അടിമത്ത സ്വഭാവമുള്ള രീതിക്ക് അന്ത്യം കുറിച്ചത്. ആ പാത പിന്തുടർന്ന് ബജറ്റ് അവതരണ തീയതി ഫെബ്രുവരി അവസാന വാരത്തിൽ നിന്നും ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയതും മോദി സർക്കാരിന്റെ ഭരണപരിഷ്കാരമായിരുന്നു.
ബജറ്റ് നിർദ്ദേശങ്ങൾ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ ഒന്നിന് മുൻപ് തന്നെ ചർച്ച ചെയ്ത് നടപ്പിലാക്കാൻ ഇത് വഴി സാധിക്കുന്നു. സാധാരണഗതിയിൽ ഞായറാഴ്ചകളിൽ ഓഹരി വിപണികൾ അവധിയാണെങ്കിലും, ബജറ്റ് പ്രഖ്യാപനങ്ങളോട് തൽക്ഷണം പ്രതികരിക്കാൻ നിക്ഷേപകർക്ക് അവസരമൊരുക്കി ബിഎസ്ഇ (BSE), എൻഎസ്ഇ (NSE) എന്നിവ ഇന്ന് പ്രത്യേക ട്രേഡിംഗ് സെഷനുകൾ നടത്തിയേക്കും. ആഗോള സാമ്പത്തിക ശക്തിയായി ഭാരതം വളരുമ്പോൾ വിപണിയിലെ ചലനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ വിശകലന വിദഗ്ധർക്കും നിക്ഷേപകർക്കും ഈ ഞായറാഴ്ച ബജറ്റ് കൂടുതൽ സമയം നൽകുന്നു. നികുതി ഘടനയിലെ പരിഷ്കാരങ്ങളും അടിസ്ഥാന സൗകര്യ വികസനത്തിനുള്ള വൻതുക നീക്കിവെക്കലും ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം.
വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന കരുതലുകൾ ഈ ബജറ്റിലുണ്ടാകുമെന്ന് ഉറപ്പാണ്. സാധാരണക്കാരുടെ പോക്കറ്റിൽ പണമെത്തിക്കുന്നതിനൊപ്പം രാജ്യത്തിന്റെ സ്വയം പര്യാപ്തത വർദ്ധിപ്പിക്കുന്നതിനുള്ള പ്രഖ്യാപനങ്ങൾക്കായാണ് ഭാരതം കാതോർക്കുന്നത്.









Discussion about this post