വികസിതരാജ്യമെന്ന സ്വപ്നത്തിലേക്ക് അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ ഒൻപതാമത് ബജറ്റ് അവതരണത്തിന് തയ്യാറെടുക്കുകയാണ്. തമിഴ്നാടിന്റെ തനതായ നെയ്ത്തു പാരമ്പര്യത്തെയും സാംസ്കാരിക പൈതൃകത്തെയും ആദരിച്ചുകൊണ്ട് മനോഹരമായ കാഞ്ചീവരം പട്ടുസാരി ധരിച്ചാണ് മന്ത്രി ഇത്തവണ എത്തിയത്. തമിഴ്നാട്ടിൽ വേരുകളുള്ള മന്ത്രിയുടെ ജന്മദേശത്തോടുള്ള ആദരവ് കൂടിയായി ഇന്നത്തെ വസ്ത്രം. മുൻവർഷങ്ങളിൽ ഇക്കത്ത്, ബൊംകായ്, മധുബാനി തുടങ്ങിയ ഇന്ത്യൻ കൈത്തറി കലകളെ ലോകത്തിന് മുന്നിൽ എത്തിച്ച ധനമന്ത്രി, ഇത്തവണയും ഭാരതീയ പൈതൃകത്തിന് തന്നെ മുൻഗണന നൽകി. നോർത്ത് ബ്ലോക്കിൽ നിന്ന് ചുവന്ന പട്ടുതുണിയിൽ പൊതിഞ്ഞ ‘ബജറ്റ് ടാബ്‌ലെറ്റുമായി’ (ബഹി ഖാത) പുറത്തുവന്ന മന്ത്രി, രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ച ശേഷമാണ് പാർലമെന്റിലേക്ക് തിരിച്ചത്.
ഇതാദ്യമായാണ് സ്വതന്ത്ര ഇന്ത്യയിൽ ഒരു ബജറ്റ് ഞായറാഴ്ച അവതരിപ്പിക്കപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്. ഫെബ്രുവരി ഒന്നിന് തന്നെ ബജറ്റ് എന്ന കൃത്യനിഷ്ഠ പാലിക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ ഇച്ഛാശക്തിയുടെ തെളിവുകൂടിയാണിത്. ചരിത്രത്തിൽ രണ്ടാം തവണ മാത്രം സ്റ്റോക്ക് എക്സ്ചേഞ്ചുകൾ (BSE, NSE) ഞായറാഴ്ച വ്യാപാരത്തിനായി തുറന്നു പ്രവർത്തിക്കുന്നു. ഇത്തവണത്തെ ബജറ്റിൽ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ‘പാർട്ട് ബി’ ആണ്. കേവലം നികുതി നിർദ്ദേശങ്ങളിൽ ഒതുങ്ങാതെ, 21-ാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിലേക്ക് കടക്കുന്ന ഇന്ത്യയുടെ ആഗോള അഭിലാഷങ്ങളും സാമ്പത്തിക കാഴ്ചപ്പാടും വ്യക്തമാക്കുന്ന ഒരു ‘വിഷൻ ഡോക്യുമെന്റ്’ ആയിട്ടാണ് പാർട്ട് ബി അവതരിപ്പിക്കപ്പെടുന്നത്. ഫിസ്ക്കൽ ഡെഫിസിറ്റ് അഥവാ ധനക്കമ്മി ജിഡിപിയുടെ 4.5 ശതമാനത്തിന് താഴെ എത്തിച്ച് ഇന്ത്യ സാമ്പത്തിക അച്ചടക്കത്തിൽ ലോകരാജ്യങ്ങൾക്ക് മാതൃകയായിക്കഴിഞ്ഞു. ഇനി കടം-ജിഡിപി അനുപാതം കുറയ്ക്കാനുള്ള ശക്തമായ കർമ്മപദ്ധതിയാണ് നിക്ഷേപകർ കാത്തിരിക്കുന്നത്.
ആഗോള വ്യാപാര രംഗത്തെ അനിശ്ചിതത്വങ്ങളെ മറികടക്കാൻ ബജറ്റിൽ എന്തൊക്കെ തന്ത്രങ്ങളുണ്ടാകുമെന്നത് ലോകം ഉറ്റുനോക്കുകയാണ്. കയറ്റുമതി മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്നതിനൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിൽ ഭാരതത്തെ ഒരു ആഗോള ഹബ്ബാക്കി മാറ്റാനുള്ള വൻ പദ്ധതികൾ ബജറ്റിലുണ്ടാകുമെന്നാണ് സൂചന. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം സാങ്കേതിക വിദ്യയിൽ ‘സ്വയംപര്യാപ്ത ഭാരതം’ എന്ന ലക്ഷ്യമാണ് ഇതിലൂടെ സർക്കാർ മുന്നോട്ടുവെക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനായി കഴിഞ്ഞ വർഷം അനുവദിച്ച 11.11 ലക്ഷം കോടി രൂപയിൽ നിന്ന് ഇത്തവണ 10-15 ശതമാനം വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്.









Discussion about this post