തിരുവനന്തപുരത്ത് നടന്ന ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ അവസാന പോരാട്ടം ഇന്ത്യൻ ക്രിക്കറ്റിലെ നിർണ്ണായകമായ പല ചോദ്യങ്ങൾക്കും ഉത്തരമായിരിക്കുകയാണ്. സഞ്ജു സാംസണിന്റെ ലോകകപ്പ് മോഹങ്ങൾക്ക് കരിനിഴൽ വീഴ്ത്തിക്കൊണ്ട് ഇഷാൻ കിഷൻ തന്റെ കരിയറിലെ ആദ്യ ടി20 സെഞ്ച്വറി (103 റൺസ്) ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കുറിച്ചതോടെ, ഇന്ത്യൻ ബാറ്റിംഗ് നിരയെക്കുറിച്ച് സുനിൽ ഗാവസ്കർ നടത്തിയ നിരീക്ഷണം ഇപ്പോൾ ചർച്ചയാകുന്നു.
സഞ്ജു സാംസണ് സെലക്ഷൻ കമ്മിറ്റി മതിയായ അവസരങ്ങൾ നൽകിയെന്നും എന്നാൽ അത് മുതലാക്കാൻ താരത്തിന് കഴിഞ്ഞില്ലെന്നും സുനിൽ ഗാവസ്കർ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു. പരമ്പരയിലെ 5 മത്സരങ്ങളിൽ നിന്ന് വെറും 46 റൺസ് മാത്രമാണ് സഞ്ജു നേടിയത്. ഉയർന്ന സ്കോർ 24 റൺസ് മാത്രം.
സെഞ്ച്വറി നേടിയതോടെ ഇഷാൻ തന്റെ സ്ഥാനം ഉറപ്പിച്ചു. ഈ പരമ്പരയിൽ 215 റൺസുമായി സൂര്യകുമാറിന് പിന്നിൽ റൺവേട്ടയിൽ രണ്ടാമനാണ് ഇഷാൻ. പരിക്കിൽ നിന്ന് മുക്തനായി തിലക് വർമ്മ തിരിച്ചെത്തുന്നതോടെ സഞ്ജു പ്ലെയിംഗ് ഇലവനിൽ നിന്ന് പുറത്താകുമെന്ന് ഗാവസ്കർ ഉറപ്പിച്ചു പറഞ്ഞു.
രേഖകളിൽ സഞ്ജുവായിരുന്നു വിക്കറ്റ് കീപ്പറെങ്കിലും അവസാന മത്സരത്തിൽ ഇഷാൻ കിഷൻ ഗ്ലൗസ് അണിഞ്ഞത് ഒരു വലിയ മാറ്റത്തിന്റെ സൂചനയായാണ് ഗാവസ്കർ കാണുന്നത്. ഫെബ്രുവരി 7-ന് അമേരിക്കയ്‌ക്കെതിരെ നടക്കുന്ന ലോകകപ്പിലെ ആദ്യ മത്സരത്തിൽ സഞ്ജു സാംസൺ പ്ലെയിംഗ് ഇലവനിൽ ഉണ്ടാകാൻ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിനെ കിരീടത്തിലേക്ക് നയിച്ച ഇഷാൻ കിഷന്റെ മികവ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിലും പ്രകടമാണ്. സഞ്ജു സാംസന്റെ കരിയറിൽ ഇത് മറ്റൊരു ഇടവേളയാകുമ്പോൾ, ഇഷാൻ കിഷൻ ഇന്ത്യൻ ക്രിക്കറ്റിലെ സ്ഥിരസാന്നിധ്യമായി മാറുകയാണ്.
ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ സീനിയർ ടീമിന് ഒരേയൊരു ഔദ്യോഗിക വാം-അപ്പ് മത്സരം മാത്രമാണുള്ളത്. ഫെബ്രുവരി 4 ന് ദക്ഷിണാഫ്രിക്ക എതിരാളികളാകുന്ന ഈ പോരിൽ തിലക് വർമ്മ പരിക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ തന്നെ സഞ്ജു സാംസണ് പ്ലെയിംഗ് ഇലവനിൽ സ്ഥാനം ലഭിക്കാനുള്ള അവസാന സാധ്യതയാണിത്.













Discussion about this post