ഭാരതത്തിന്റെ സാമ്പത്തിക ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ധനമന്ത്രി നിർമല സീതാരാമൻ. തുടർച്ചയായ ഒമ്പതാം തവണയാണ് നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. ഇതോടെ ഏറ്റവും കൂടുതൽ തവണ തുടർച്ചയായി ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി എന്ന റെക്കോർഡും അവർ സ്വന്തമാക്കി. ചരിത്രത്തിലാദ്യമായി ഒരു ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ‘വികസിത് ഭാരതം’ എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണം 24/7 ഊർജ്ജസ്വലമാണെന്ന രാഷ്ട്രീയ സന്ദേശം കൂടിയാണ് ഈ അവധി ദിനത്തിലെ ബജറ്റ് പ്രഖ്യാപനം നൽകുന്നത്.
രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ അതീവ ഭദ്രമാണെന്ന് വ്യക്തമാക്കുന്ന സാമ്പത്തിക സർവേ റിപ്പോർട്ടിന് പിന്നാലെയാണ് ധനമന്ത്രിയുടെ പ്രസംഗം. 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 7.4 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും ഭാരതത്തെ ലോകത്തിന്റെ വളർച്ചാ എൻജിനായി നിലനിർത്താനുള്ള കൃത്യമായ റോഡ് മാപ്പാണ് ബജറ്റിലുള്ളത്. മൂന്ന് പ്രധാന ‘കർത്തവ്യ’ങ്ങളെ (Kartavya) അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ ബജറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്ന് ധനമന്ത്രി വ്യക്തമാക്കി.
ബജറ്റിന്റെ മൂന്ന് ‘കർത്തവ്യ’ങ്ങൾ:
ആദ്യ കർത്തവ്യം: ആഗോള പ്രക്ഷുബ്ധതകൾക്കിടയിലും ഭാരതത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കുക, ഉൽപ്പാദനക്ഷമതയും മത്സരക്ഷമതയും വർധിപ്പിച്ച് സുസ്ഥിരമായ വളർച്ച ഉറപ്പാക്കുക.
രണ്ടാം കർത്തവ്യം: രാജ്യത്തെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുക. ഓരോ പൗരനെയും രാജ്യത്തിന്റെ പുരോഗതിയിലെ ശക്തമായ പങ്കാളിയാക്കി മാറ്റുന്നതിനായി അവരുടെ ശേഷി വർധിപ്പിക്കുക.
മൂന്നാം കർത്തവ്യം: ‘സബ് കാ സാത്ത്, സബ് കാ വികാസ്’. വിഭവങ്ങളും അവസരങ്ങളും എല്ലാ കുടുംബങ്ങളിലേക്കും സമുദായങ്ങളിലേക്കും പ്രാദേശിക ഭേദമന്യേ എത്തിക്കുക. ആർക്കും അവസരങ്ങൾ നിഷേധിക്കപ്പെടാത്ത, എല്ലാവർക്കും പങ്കാളിത്തമുള്ള നവഭാരതം നിർമ്മിക്കുക.
സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നൽ നൽകുന്ന ബജറ്റ്, ഇന്ത്യയെ ഒരു ആഗോള നിർമ്മാണ ഹബ്ബാക്കി മാറ്റാനുള്ള മോദി സർക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതിഫലനമാണ്. തദ്ദേശീയമായ ഉൽപ്പാദനത്തിന് കരുത്തുപകരുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് സൂചന.







Discussion about this post