തുടർച്ചയായ ഒമ്പതാം തവണയും ബജറ്റ് അവതരിപ്പിച്ച് ചരിത്രം കുറിച്ച ധനമന്ത്രി നിർമല സീതാരാമൻ, സാധാരണക്കാരന്റെ ആരോഗ്യത്തിനും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും മുൻഗണന നൽകുന്ന പ്രഖ്യാപനങ്ങളാണ് പാർലമെന്റിൽ നടത്തിയിരിക്കുന്നത്. വ്യക്തിഗത ആദായനികുതിയിൽ വലിയ മാറ്റങ്ങൾ വരുത്തിയില്ലെങ്കിലും, നികുതി പിരിവ് കാര്യക്ഷമമാക്കാനും സാമ്പത്തിക അച്ചടക്കം പാലിക്കാനും ഊന്നൽ നൽകുന്നതാണ് ഇത്തവണത്തെ ബജറ്റ്.
കാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾ ബാധിച്ചവർക്ക് ആശ്വാസമേകുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലെ ഏറ്റവും വലിയ സവിശേഷത. 17 കാൻസർ മരുന്നുകളെയും ഏഴ് അപൂർവ്വ രോഗങ്ങൾക്കുള്ള മരുന്നുകളെയും കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി. ഇതോടെ കാൻസർ ചികിത്സാ ചെലവ് ഇന്ത്യയിൽ ഗണ്യമായി കുറയും.
അടിസ്ഥാന സൗകര്യ വികസനത്തിനായി റെക്കോർഡ് തുകയായ 12.2 ലക്ഷം കോടി രൂപയാണ് ഇത്തവണ മാറ്റിവെച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ 11.2 ലക്ഷം കോടിയിൽ നിന്നുള്ള ഈ വർദ്ധനവ് ഭാരതത്തെ ഒരു ആഗോള നിർമ്മാണ ഹബ്ബാക്കി മാറ്റും. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും വിദേശ യാത്ര നടത്തുന്നവർക്കും വലിയ ആശ്വാസമാണ് ബജറ്റ് നൽകുന്നത്.
ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് (LRS) കീഴിലുള്ള ടി.സി.എസ് (TCS) നിരക്ക് 5 ശതമാനത്തിൽ നിന്ന് 2 ശതമാനമായി കുറച്ചു. വിദേശ ടൂർ പാക്കേജുകളുടെ ടി.സി.എസ് നിരക്കും 2 ശതമാനമായി ഏകീകരിച്ചു. കൂടാതെ, മൈക്രോവേവ് ഓവനുകളുടെ നിർമ്മാണത്തിനുള്ള ഭാഗങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾക്കായുള്ള അസംസ്കൃത വസ്തുക്കൾ, സോളാർ ഗ്ലാസ് ഘടകങ്ങൾ എന്നിവയുടെ വിലയും കുറയും. ‘മേക്ക് ഇൻ ഇന്ത്യ’ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തദ്ദേശീയ നിർമ്മാണ മേഖലയ്ക്ക് വൻ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, ആഡംബര ജീവിതത്തിന് കൂടുതൽ നികുതി നൽകേണ്ടി വരും. ആഡംബര വാച്ചുകൾ, വിദേശ മദ്യം എന്നിവയുടെ വില വർദ്ധിക്കും. നികുതി വെട്ടിപ്പിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. വരുമാനം തെറ്റായി രേഖപ്പെടുത്തിയാൽ നികുതി തുകയുടെ 100 ശതമാനം പിഴ ഈടാക്കും. സ്റ്റോക്ക് ഓപ്ഷനുകളുടെയും ഫ്യൂച്ചർ ട്രേഡിംഗിന്റെയും സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് (STT) 0.02-ൽ നിന്ന് 0.05 ശതമാനമായി ഉയർത്തി.











Discussion about this post