ബലൂചിസ്ഥാനിൽ വീണ്ടും സായുധപോരാട്ടം ശക്തമാകുന്നു. പ്രദേശത്തെ പ്രബല സംഘടനയായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) നടത്തിയ ഏകോപിത ആക്രമണങ്ങളിൽ 50-ഓളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇതിൽ 17 സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ആരംഭിച്ച ആക്രമണങ്ങൾ ശനിയാഴ്ച വരെ നീണ്ടുനിന്നിരുന്നു.. ബലൂചിസ്ഥാനിലെ നുഷ്കിയിലുള്ള ഐഎസ്ഐ (ISI) ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു പ്രധാന ആക്രമണം നടന്നത്.
ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ബിഎൽഎ, ചാവേറുകളായി എത്തിയ രണ്ട് യുവതികളുടെ ചിത്രങ്ങൾ പുറത്തുവിട്ടു. ഇതിൽ 24 വയസ്സുകാരിയായ ആസിഫ മെംഗൽ ഐഎസ്ഐ ആസ്ഥാനത്തിന് നേരെ ചാവേർ ആക്രമണം നടത്തിയതായാണ് വിവരം. 2002 ഒക്ടോബർ 2-ന് നുഷ്കിയിൽ ജനിച്ച ആസിഫ, തൻ്റെ 21-ാം ജന്മദിനത്തിലാണ് ബിഎൽഎയുടെ ചാവേർ വിഭാഗമായ ‘മജീദ് ബ്രിഗേഡിൽ’ ചേരുന്നത്. മറ്റൊരു വനിതാ ചാവേറിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലെങ്കിലും, ആക്രമണത്തിന് മുൻപ് പാക് സർക്കാരിനെ പരിഹസിച്ചുകൊണ്ടുള്ള ഇവരുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. തോക്കുകളേന്തി ചിരിച്ചുകൊണ്ട് നിൽക്കുന്ന ഇവർ, പാകിസ്താൻ്റെ ശക്തി വെറും അടിച്ചമർത്തപ്പെട്ട സ്ത്രീകളോടും കുട്ടികളോടും മാത്രമാണെന്നും തങ്ങളെ നേരിടാൻ അവർക്ക് ധൈര്യമില്ലെന്നും വീഡിയോയിൽ പറയുന്നുണ്ട്.
ആക്രമണത്തിന് പിന്നാലെ പാകിസ്താൻ സൈന്യം തിരിച്ചടി ആരംഭിച്ചു. നുഷ്കി, ഹബ്ബ്, ചമൻ, ഗ്വാദർ തുടങ്ങിയ മേഖലകളിൽ നടത്തിയ 40 മണിക്കൂർ നീണ്ട ഓപ്പറേഷനിൽ 145 ഭീകരരെ വധിച്ചതായി ബലൂചിസ്താൻ മുഖ്യമന്ത്രി സർഫ്രാസ് ബുഗ്തി അറിയിച്ചു. ‘ഹെറോഫ്’ (കറുത്ത കൊടുങ്കാറ്റ്) എന്ന് പേരിട്ട ഓപ്പറേഷൻ്റെ രണ്ടാം ഘട്ടമാണ് തങ്ങൾ നടപ്പിലാക്കിയതെന്നാണ് ബിഎൽഎയുടെ അവകാശവാദം. സാധാരണ വേഷത്തിലെത്തിയ ഭീകരർ സ്കൂളുകളിലും ആശുപത്രികളിലും ബാങ്കുകളിലും അതിക്രമിച്ചു കയറി വെടിയുതിർക്കുകയായിരുന്നു.
ദശകങ്ങളായി പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ബലൂചിസ്ഥാൻ, രാജ്യത്തെ ഏറ്റവും ദരിദ്രവും എന്നാൽ പ്രകൃതിവിഭവങ്ങളാൽ സമ്പന്നവുമായ പ്രവിശ്യയാണ്. തങ്ങളുടെ വിഭവങ്ങൾ പാകിസ്താൻ കൊള്ളയടിക്കുന്നു എന്നാരോപിച്ചാണ് ബിഎൽഎ പോലുള്ള സംഘടനകൾ സായുധ പോരാട്ടം നടത്തുന്നത്. അതേസമയം, പാക് സൈന്യത്തിൻ്റെ ക്രൂരമായ അടിച്ചമർത്തലുകളും മനുഷ്യാവകാശ ലംഘനങ്ങളും ബലൂച് ജനതയ്ക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. അഫ്ഗാനിസ്ഥാൻ്റെയും ഇന്ത്യയുടെയും അതിർത്തിയോട് ചേർന്നുള്ള ഈ മേഖലയിലെ സംഘർഷം ഏഷ്യയിലെ തന്നെ സുരക്ഷാ സാഹചര്യങ്ങളെ ബാധിക്കുന്ന ഒന്നാണ്












Discussion about this post