ലോക സാമ്പത്തിക ക്രമത്തിൽ ഭാരതം വലിയൊരു ശക്തിയായി മാറിക്കഴിഞ്ഞുവെന്ന യാഥാർത്ഥ്യം അടിവരയിട്ട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. 2026-27 കേന്ദ്ര ബജറ്റിന് പിന്നാലെ നടന്ന യുവ സംവാദത്തിലാണ് ആഗോള സാമ്പത്തിക വളർച്ചയിൽ ഇന്ത്യ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ധനമന്ത്രി വാചാലയായത്. ലോകത്തെ ഏറ്റവും വലിയ കോടീശ്വരനും ടെക് സംരംഭകനുമായ ഇലോൺ മസ്ക് ഐഎംഎഫ് കണക്കുകൾ ഉദ്ധരിച്ച് പങ്കുവെച്ച കുറിപ്പിനെ മുൻനിർത്തിയായിരുന്നു ധനമന്ത്രിയുടെ പരാമർശങ്ങൾ.
ആഗോള ജിഡിപി വളർച്ചയുടെ 17 ശതമാനവും ഇന്ത്യയുടെ സംഭാവനയാണെന്ന വസ്തുത ലോകം അദ്ഭുതത്തോടെയാണ് നോക്കിക്കാണുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ചൈന 26 ശതമാനം സംഭാവന ചെയ്യുമ്പോൾ ഇന്ത്യ തൊട്ടുപിന്നിൽ തന്നെയുണ്ട്. ഈ രണ്ട് രാജ്യങ്ങളും ചേർന്ന് ലോക വളർച്ചയുടെ 43 ശതമാനവും കൈയാളുന്നു. “ലോകത്തിൻ്റെ സാമ്പത്തിക സന്തുലിതാവസ്ഥ മാറിക്കൊണ്ടിരിക്കുകയാണ്” എന്നായിരുന്നു ഐഎംഎഫ് ചാർട്ട് പങ്കുവെച്ചുകൊണ്ട് മസ്ക് കുറിച്ചത്. അമേരിക്കയെപ്പോലും പിന്നിലാക്കി ഇന്ത്യ ഈ നേട്ടം കൈവരിച്ചത് നിസ്സാരമായി കാണാനാവില്ലെന്ന് വിദഗ്ധർ അടക്കം അഭിപ്രായപ്പെടുന്നു.
ഇന്ത്യയുടെ ഈ കുതിപ്പ് കണ്ട് ഇവിടുത്തെ പ്രതിപക്ഷം കണ്ണടച്ചിരുട്ടാക്കുകയാണെന്നും നിർമ്മല സീതാരാമൻ വിമർശിച്ചു. ഇന്ത്യ ആർജ്ജിച്ച ഈ കരുത്ത് പ്രതിപക്ഷം തിരിച്ചറിയണം. ചൈനയുമായുള്ള 9 ശതമാനത്തിന്റെ വിടവ് വരും വർഷങ്ങളിൽ ഇന്ത്യ നികത്തുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.തുടർച്ചയായ ഒൻപതാം ബജറ്റിലൂടെ സുസ്ഥിര വിനോദസഞ്ചാരത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും മുൻഗണന നൽകുന്ന യുവജന കേന്ദ്രീകൃതമായ കർമ്മപദ്ധതിയാണ് സർക്കാർ മുന്നോട്ടുവെച്ചിരിക്കുന്നത്.













Discussion about this post