ആഗോള സാമ്പത്തിക ഭൂപടത്തിൽ ഭാരതത്തിന്റെ കരുത്ത് വിളിച്ചോതുന്ന അമേരിക്കയുമായുള്ള ചരിത്രപരമായ വ്യാപാര കരാറിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച നടന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിലാണ്, വിമർശനങ്ങൾക്കിടയിലും പതറാതെ നടത്തിയ നയതന്ത്ര നീക്കങ്ങളുടെ വിജയത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചത്. സഭയിലെത്തിയ പ്രധാനമന്ത്രിയെ വൻ കരഘോഷത്തോടെയും മുദ്രാവാക്യങ്ങളോടെയുമാണ് എംപിമാർ വരവേറ്റത്.
അമേരിക്കയുമായുള്ള താരിഫ് ചർച്ചകളുടെ പേരിൽ മുൻപ് വലിയ വിമർശനങ്ങൾ ഉയർന്നിരുന്നുവെന്നും എന്നാൽ ക്ഷമയോടെയുള്ള ഭാരതത്തിന്റെ സമീപനമാണ് ഇപ്പോൾ ശുഭകരമായ ഫലം നൽകിയതെന്നും മോദി ചൂണ്ടിക്കാട്ടി. “ലോകക്രമം മാറിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഗതി ഭാരതത്തിന് അനുകൂലമായി തിരിഞ്ഞിരിക്കുന്നു. ലോകവേദികളിൽ ഞാൻ മുൻപ് പറഞ്ഞ കാര്യങ്ങൾ ഇന്ന് യാഥാർത്ഥ്യമാവുകയാണ്. ആഗോളതലത്തിൽ വ്യാപാര യുദ്ധങ്ങൾ നിലനിൽക്കുമ്പോഴും ഭാരതം അതിന്റെ ഗുണഭോക്താവായി മാറുന്നു,” പ്രധാനമന്ത്രി പറഞ്ഞു.
വികസിത ഭാരതം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ പൗരന്മാരുടെ ആത്മവിശ്വാസമാണ് ഏറ്റവും വലിയ കരുത്തെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഈ വ്യാപാര കരാർ രാജ്യത്തെ നിർമ്മാണ മേഖലയ്ക്കും (Manufacturing Sector) വ്യവസായ വളർച്ചയ്ക്കും വലിയ ഊർജ്ജം നൽകും. ഇതിലൂടെ ലഭിക്കുന്ന സാമ്പത്തിക അവസരങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കാൻ എംപിമാർ പരിശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാർലമെന്റ് നടപടികളിൽ പൂർണ്ണമായി പങ്കെടുക്കാനും സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും എംപിമാർക്ക് പ്രധാനമന്ത്രി കർശന നിർദ്ദേശം നൽകി. ഭാരതത്തിന്റെ ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണിയിൽ വലിയ സ്വീകാര്യത ഉറപ്പാക്കുന്ന ഈ കരാർ നവഭാരതത്തിന്റെ ആത്മവിശ്വാസമാണ് വ്യക്തമാക്കുന്നത്.










Discussion about this post