2026 ടി20 ലോകകപ്പിന് മുന്നോടിയായി സ്കോട്ട്‌ലൻഡ്, യുഎഇ എന്നീ ടീമുകളിലെ ശ്രദ്ധേയരായ താരങ്ങളെ പ്രവചിച്ച് ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഫെബ്രുവരി 7-ന് ആരംഭിക്കുന്ന ടൂർണമെന്റിൽ ബംഗ്ലാദേശിന് പകരക്കാരായാണ് സ്കോട്ട്‌ലൻഡ് എത്തുന്നത്.
ഓൾറൗണ്ടർ ബ്രാൻഡൻ മക്മുള്ളനെയാണ് അശ്വിൻ പ്രധാനമായും എടുത്തുപറഞ്ഞത്. കഴിഞ്ഞ ലോകകപ്പിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 34 പന്തിൽ 60 റൺസ് നേടിയ മക്മുള്ളന്റെ പ്രകടനം അശ്വിൻ പ്രത്യേകം ഓർമ്മിപ്പിച്ചു. 23 ടി20കളിൽ നിന്ന് 145.93 സ്ട്രൈക്ക് റേറ്റിൽ 629 റൺസ് താരം നേടിയിട്ടുണ്ട്. നായകൻ റിച്ചി ബെറിംഗ്ടൺ, മാത്യു ക്രോസ്, മൈക്കൽ ജോൺസ് എന്നിവരും ശ്രദ്ധേയമായ പ്രകടനം നടത്താൻ കഴിവുള്ളവരാണെന്ന് അശ്വിൻ നിരീക്ഷിച്ചു.
എന്നാൽ സ്കോട്ട്‌ലൻഡ് മികച്ച ടീമാണെങ്കിലും അവരുടെ ബൗളിംഗ് യൂണിറ്റിൽ കൂടുതൽ വിക്കറ്റുകൾ വീഴ്ത്താൻ കഴിയുന്ന ബൗളർമാരുടെ കുറവുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്റർനാഷണൽ ലീഗ് ടി20 കളിച്ച് പരിചയമുള്ള യുഎഇ താരങ്ങൾക്കും ലോകകപ്പിൽ തിളങ്ങാൻ കഴിയുമെന്ന് അശ്വിൻ വിശ്വസിക്കുന്നു. മുഹമ്മദ് വസീം, അലിഷാൻ ഷറഫു അടങ്ങുന്ന താരങ്ങളും മിടുക്കരാണെന്ന് അദ്ദേഹം പറഞ്ഞു. യുഎഇയുടെ ബൗളിംഗിലുൻ മികച്ച റിസ്റ്റ് സ്പിന്നർമാരുടെ അഭാവമുണ്ടെന്നും ട്രഡീഷണൽ സ്പിന്നർമാരെയാണ് അവർ ആശ്രയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് പിന്മാറിയതിനെത്തുടർന്നാണ് സ്കോട്ട്‌ലൻഡിന് ലോകകപ്പിൽ അവസരം ലഭിച്ചത്. ഫെബ്രുവരി 7-ന് കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് സ്കോട്ട്‌ലൻഡിന്റെ ആദ്യ മത്സരം. ഇറ്റലി, നേപ്പാൾ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് എന്നിവർക്കൊപ്പം ഗ്രൂപ്പ് സിയിലാണ് സ്കോട്ട്‌ലൻഡ് ഉൾപ്പെട്ടിരിക്കുന്നത്.













Discussion about this post