ഭാരതത്തിൻ്റെ സാമ്പത്തിക കുതിപ്പിന് കരുത്തേകുന്ന ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിറ്റുതുലച്ചുവെന്നും കരാർ വഴി ജനങ്ങളുടെ അധ്വാനം പണയം വെച്ചുവെന്നുമുള്ള രാഹുലിൻ്റെ പരാമർശങ്ങൾക്കെതിരെ പാർലമെൻ്റിൽ ഭരണപക്ഷം ശക്തമായി തിരിച്ചടിച്ചു.
കരാർ വഴി മോദിജി ഭാരതത്തിൻ്റെ താൽപ്പര്യങ്ങൾ ബലികഴിച്ചുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം സഭയെ പ്രക്ഷുബ്ധമാക്കി. രാജ്യത്തിൻ്റെ സുരക്ഷാ രഹസ്യങ്ങൾ ചർച്ചയാക്കണമെന്ന വാദവുമായി മുൻ കരസേനാ മേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ വിവരങ്ങൾ ഉദ്ധരിക്കാൻ ശ്രമിച്ച രാഹുലിനെ സ്പീക്കർ തടഞ്ഞു. നിയമവിരുദ്ധമായ ഇത്തരം കാര്യങ്ങൾ പാർലമെൻ്റിൽ അനുവദിക്കില്ലെന്ന് പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി. സഭ തടസ്സപ്പെടുത്തിയതിനെത്തുടർന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
സഭയ്ക്കകത്ത് കോൺഗ്രസ് എംപി കെ.സി. വേണുഗോപാലിൻ്റെ പെരുമാറ്റവും വലിയ വിവാദത്തിന് വഴിവെച്ചു. ചർച്ചകൾക്കിടെ സ്പീക്കറുടെ കസേരയിലിരുന്ന ടിഡിപി അംഗം കൃഷ്ണ പ്രസാദിനെ നോക്കി ‘യാർ’ (yaar) എന്ന് വിളിച്ച് കെ.സി. വേണുഗോപാൽ അധിക്ഷേപിച്ചത് സഭയുടെ അന്തസ്സിന് നിരക്കാത്തതാണെന്ന് ഭരണപക്ഷം കുറ്റപ്പെടുത്തി. “ഇത് പാർലമെൻ്റാണ്, അല്ലാതെ തെരുവ് ചർച്ചയല്ല” എന്നായിരുന്നു കൃഷ്ണ പ്രസാദിൻ്റെ കർശനമായ മറുപടി. സഭയ്ക്ക് പുറത്തിറങ്ങിയ രാഹുൽ ഗാന്ധി, മോദിക്ക് ഭയമാണെന്നും അദാനി കേസിലും എപ്‌സ്റ്റൈൻ ഫയലുകളിലും കുടുങ്ങുമെന്ന പേടിയിലാണ് അമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങിയതെന്നും ആരോപിച്ചു. എന്നാൽ, ഭാരതത്തിൻ്റെ വിദേശ നിക്ഷേപവും കയറ്റുമതിയും വർദ്ധിപ്പിക്കുന്ന ഈ കരാറിനെ എതിർക്കുന്നതിലൂടെ കോൺഗ്രസ് രാജ്യത്തിൻ്റെ വികസനത്തെയാണ് തുരങ്കം വെക്കുന്നതെന്ന് ബിജെപി തിരിച്ചടിച്ചു. പ്രധാനമന്ത്രിയുടെ ആഗോള പ്രതിച്ഛായ തകർക്കാൻ വിദേശ ശക്തികളുമായി ചേർന്ന് കോൺഗ്രസ് ഗൂഢാലോചന നടത്തുകയാണെന്നുമാണ് വിമർശനം ഉയരുന്നത്.









Discussion about this post