ഭാരതാംബയുടെ മണ്ണിൽ നിന്ന് നക്സൽ-മാവോയിസ്റ്റ് ഭീകരതയെ വേരോടെ പിഴുതെറിയാനുള്ള കേന്ദ്ര സർക്കാരിന്റെ ദൗത്യം വിജയത്തിലേക്ക്. 2019-ന് ശേഷം മാത്രം 7,400-ലധികം കമ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാസേന അറസ്റ്റ് ചെയ്തതായും 5,880 പേർ ആയുധം വെച്ച് കീഴടങ്ങിയതായും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയെ അറിയിച്ചു. 2010-ൽ രാജ്യത്ത് 1,936 കമ്യൂണിസ്റ്റ് ഭീകരാക്രമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ, 2025-ൽ ഇത് വെറും 234 ആയി ചുരുങ്ങി. അതായത്, ചുവപ്പൻ ഭീകരതയുടെ നട്ടെല്ല് തകർക്കാൻ മോദി സർക്കാരിന് സാധിച്ചുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം മാത്രം (2025) 364 ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്. 1,022 പേരെ അറസ്റ്റ് ചെയ്യുകയും 2,337 പേരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്തു. ഒരുകാലത്ത് രാജ്യത്തെ 126 ജില്ലകളെ ഭീതിയിലാഴ്ത്തിയിരുന്ന കമ്യൂണിസ്റ്റ് ഭീകരത, ഇന്ന് വെറും എട്ട് ജില്ലകളിലേക്ക് മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. ഇതിൽ തന്നെ വെറും മൂന്ന് ജില്ലകളിൽ മാത്രമാണ് കാര്യമായ സ്വാധീനമുള്ളത്. കമ്യൂണിസ്റ്റ് ഭീകരർക്ക് ലഭിച്ചിരുന്ന വിദേശ-ആഭ്യന്തര സാമ്പത്തിക സ്രോതസ്സുകൾ കേന്ദ്ര ഏജൻസികൾ കൃത്യമായി അടച്ചുപൂട്ടിയതാണ് ഈ തകർച്ചയ്ക്ക് പ്രധാന കാരണം. സി.പി.ഐ (മാവോയിസ്റ്റ്) അടക്കമുള്ള സംഘടനകളുടെ സാമ്പത്തിക ഇടനാഴികൾ കേന്ദ്ര സർക്കാർ ഇല്ലാതാക്കി.
തോക്കിൻമുനയിൽ വികസനത്തെ തടഞ്ഞിരുന്ന കമ്യൂണിസ്റ്റ് ഭീകര മേഖലകളിൽ ഇന്ന് റോഡുകളും സ്കൂളുകളും ബാങ്കുകളും ഉയരുകയാണ്. അടിച്ചമർത്തപ്പെട്ട ഗോത്രവർഗ മേഖലകളിൽ 15,000 കിലോമീറ്ററിലധികം റോഡുകൾ നിർമ്മിച്ചു കഴിഞ്ഞു. 9,233 ടെലികോം ടവറുകളും 1,300-ലധികം എടിഎമ്മുകളും ഈ പ്രദേശങ്ങളിൽ സജ്ജമാക്കി. ഗോത്രവർഗ വിഭാഗത്തിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനായി 179 ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളും സർക്കാർ തുറന്നു. വികസനത്തിലൂടെയും സൈനിക കരുത്തിലൂടെയും ഭാരതവിരുദ്ധ ശക്തികളെ ഇല്ലാതാക്കുക എന്ന ദേശീയ നയമാണ് ഇവിടെ വിജയിച്ചിരിക്കുന്നത്. ചുവപ്പൻ ഭീകരതയുടെ അന്ത്യം ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷാ ചരിത്രത്തിലെ സുവർണ്ണ അധ്യായമായി മാറുകയാണ്.











Discussion about this post