ഓൺലൈൻ ഗെയിമിംഗിന്റെയും മൊബൈൽ അഡിക്ഷന്റെയും ഭീകരമുഖം വെളിപ്പെടുത്തി ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്ന് ഞെട്ടിക്കുന്ന വാർത്ത. ടാസ്ക് അടിസ്ഥാനമാക്കിയുള്ള കൊറിയൻ ഓൺലൈൻ ഗെയിമിന് അടിമപ്പെട്ട മൂന്ന് സഹോദരിമാർ ഒമ്പതാം നിലയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. ഭാരത് സിറ്റി ഏരിയയിലെ ഒരു ഹൈറൈസ് അപ്പാർട്ട്മെന്റിൽ ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. നിഷിക (16), പ്രാച്ചി (14), പാഖി (12) എന്നിവരാണ് മരിച്ച സഹോദരിമാർ.
“മമ്മീ, പപ്പാ സോറി” എന്ന് തുടങ്ങുന്ന വികാരനിർഭരമായ ആത്മഹത്യക്കുറിപ്പ് പോലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. “ഇതൊരു യഥാർത്ഥ ജീവിതകഥയാണ്. ഈ ഡയറിയിൽ എഴുതിയിരിക്കുന്നത് എല്ലാം വായിക്കുക, കാരണം അതെല്ലാം സത്യമാണ്” എന്ന് കുറിപ്പിൽ പറയുന്നു. മൊബൈൽ ഫോണിന് അടിമകളായിരുന്ന പെൺകുട്ടികൾ ‘കൊറിയൻ ലവർ ഗെയിം’ (Korean Lover Game) എന്ന പേരുള്ള അപകടകരമായ ഗെയിമിന് പിന്നാലെയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. 50 ടാസ്കുകളുള്ള ഈ ഗെയിമിലെ അവസാനത്തെ കടമ്പയായിരുന്നു ജീവനൊടുക്കുക എന്നത്. തിങ്കളാഴ്ചയാണ് ഇവർ ഗെയിമിലെ അവസാന ടാസ്ക് പൂർത്തിയാക്കിയത്.
പെൺകുട്ടികൾ ഗെയിമിന് അടിമയാണെന്നോ അതിൽ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നുണ്ടെന്നോ തനിക്ക് അറിയില്ലായിരുന്നുവെന്ന് പിതാവ് ചേതൻ കുമാർ പറഞ്ഞു. അവർ ലുഡോ കളിക്കുകയാണെന്നാണ് താൻ കരുതിയിരുന്നത്. എന്നാൽ പോലീസ് നടത്തിയ പരിശോധനയിലാണ് കൊറിയൻ സംസ്‌കാരത്തോടും ഗെയിമിംഗിനോടുമുള്ള ഇവരുടെ അമിത അഭിനിവേശം പുറത്തുവന്നത്. തങ്ങൾ ഇന്ത്യക്കാരല്ലെന്നും കൊറിയൻ രാജകുമാരിമാരാണെന്നും ഇവർ വിശ്വസിച്ചിരുന്നതായും പോലീസ് പറയുന്നു. ഇവരുടെ ഡയറിയിൽ ഇത്തരത്തിലുള്ള നിരവധി കുറിപ്പുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
രാത്രി രണ്ട് മണിയോടെ ഫ്ലാറ്റിലെ ബാൽക്കണിയിൽ നിന്ന് വലിയ ശബ്ദം കേട്ടാണ് അയൽവാസികൾ ഉണർന്നത്. രക്തത്തിൽ കുളിച്ച നിലയിൽ മൂന്ന് പേരെയും താഴെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ലോണിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കോവിഡ് കാലഘട്ടത്തിന് ശേഷമാണ് കുട്ടികൾ മൊബൈൽ ഉപയോഗത്തിന് അമിതമായി അടിമപ്പെട്ടതെന്ന് പറയപ്പെടുന്നു. കുട്ടികളുടെ ഫോണുകൾ പോലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആരെങ്കിലും ഇവരെ ഈ ഗെയിമിലേക്ക് നയിച്ചതാണോ എന്നും സൈബർ വിദഗ്ധരുടെ സഹായത്തോടെ പോലീസ് അന്വേഷിക്കുന്നുണ്ട്.












Discussion about this post