ബലൂചിസ്ഥാനിൽ ഭീകരവിരുദ്ധ പോരാട്ടത്തിന്റെ പേരിൽ പാകിസ്താൻ നടത്തുന്നത് പച്ചയായ മനുഷ്യാവകാശ ലംഘനങ്ങളും കൂട്ടക്കൊലകളുമെന്ന് പ്രമുഖ ബലൂച് ആക്ടിവിസ്റ്റ് ഹക്കിം ബലൂച്. കഴിഞ്ഞ ദിവസങ്ങളിൽ 140-ലധികം പോരാളികളെ വധിച്ചെന്ന പാകിസ്താൻ സൈന്യത്തിന്റെ അവകാശവാദം വെറും നുണയാണെന്നും, കൊല്ലപ്പെട്ടത് സാധാരണക്കാരായ ബലൂച് ജനതയാണെന്നും അദ്ദേഹം തുറന്നടിച്ചു. ബലൂച് നാഷണൽ മൂവ്‌മെന്റ് (BNM) വിദേശകാര്യ വിഭാഗം വക്താവായ ഹക്കിം ബലൂച്, പാകിസ്താന്റെ കിരാത നടപടികൾക്കെതിരെ ആഗോള സമൂഹം രംഗത്തിറങ്ങണമെന്ന് ആവശ്യപ്പെട്ടു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബലൂചിസ്ഥാനിലെ ഗ്വാദർ, ക്വറ്റ, പസ്നി തുടങ്ങിയ പത്തോളം നഗരങ്ങളിൽ ‘ഓപ്പറേഷൻ ഹെറോഫ് 2.0’ (Operation Herof 2.0) എന്ന പേരിൽ ബലൂച് ലിബറേഷൻ ആർമി (BLA) ശക്തമായ തിരിച്ചടി നൽകിയിരുന്നു. ഇതിൽ പരിഭ്രാന്തരായ പാക് സൈന്യം, നിരായുധരായ ഗ്രാമീണരെയും രാഷ്ട്രീയ പ്രവർത്തകരെയും തടവിലാക്കി വധിക്കുകയാണെന്ന് ഹക്കിം ബലൂച് ആരോപിക്കുന്നു. “ബലൂച് പോരാളികൾ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചു ലക്ഷ്യം പൂർത്തിയാക്കി മടങ്ങുന്നു. അവർക്ക് മുന്നിൽ പതറുന്ന പാക് സൈന്യം, പിന്നീട് പ്രതികാരമായി സാധാരണക്കാരെ തട്ടിക്കൊണ്ടുപോയി ‘കാണാതാക്കുകയോ’ (Enforced Disappearances) വ്യാജ ഏറ്റുമുട്ടലുകളിൽ വധിക്കുകയോ ചെയ്യുന്നു. ഇതൊരു തരം കൂട്ടായ ശിക്ഷാനടപടിയാണ് (Collective Punishment),” അദ്ദേഹം പറഞ്ഞു.
പാകിസ്താൻ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരതകൾ മേഖലയുടെ സമാധാനത്തിന് വലിയ ഭീഷണിയാണ്. ബലൂചിസ്ഥാനിലെ പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കാനും ചൈനീസ് താല്പര്യങ്ങൾ സംരക്ഷിക്കാനും പാകിസ്താൻ നടത്തുന്ന ഈ സൈനിക നീക്കങ്ങൾ വിഫലമാകുകയേയുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സമാധാനപരമായ ചർച്ചകൾക്ക് പാകിസ്താൻ തയ്യാറാകാത്ത സാഹചര്യത്തിൽ ആയുധമെടുത്തുള്ള പോരാട്ടം മാത്രമാണ് ബലൂച് ജനതയ്ക്ക് മുന്നിലുള്ള ഏകവഴിയെന്നും അദ്ദേഹം വ്യക്തമാക്കി.













Discussion about this post