ലോകകപ്പിന് തൊട്ടുമുൻപ് ഇന്ത്യൻ ക്യാമ്പിലെ രസകരമായ വിശേഷങ്ങളും വെല്ലുവിളികളും പങ്കുവെച്ച് ഓപ്പണർ ഇഷാൻ കിഷൻ. നെറ്റ്‌സിൽ നേരിടാൻ ഏറ്റവും പ്രയാസമുള്ള ബൗളർമാർ ആരൊക്കെയെന്ന ചോദ്യത്തിന് പേസ് കുന്തമുന ജസ്പ്രീത് ബുംറയുടെയും സ്പിന്നർ യുസ്‌വേന്ദ്ര ചഹലിന്റെയും പേരുകളാണ് ഇഷാൻ വെളിപ്പെടുത്തിയത്. ‘2 സ്ലോഗേഴ്സ്’ പോഡ്‌കാസ്റ്റിലായിരുന്നു താരത്തിന്റെ ഈ തുറന്നുപറച്ചിൽ.
നെറ്റ്‌സിൽ ബൗളർമാർ സാധാരണയായി ബാറ്റർമാരോട് അല്പം മയം കാണിക്കാറുണ്ടെങ്കിലും ബുംറയുടെ കാര്യത്തിൽ അത് നടപ്പില്ലെന്ന് ഇഷാൻ പറയുന്നു. “പുല്ലുള്ള വിക്കറ്റാണെങ്കിൽ ബൗളർമാർ സാധാരണ വേഗത കുറയ്ക്കാറുണ്ട്. എന്നാൽ ബുംറ ഭായ് അതിൽ വിശ്വസിക്കുന്നില്ല. ഏതെങ്കിലും പന്ത് ബാറ്റർ നന്നായി മിഡിൽ ചെയ്താൽ, അടുത്ത പന്ത് മുതൽ ബൗൺസറുകളുടെ പെരുമഴയായിരിക്കും. അദ്ദേഹം ബാറ്റർമാരോട് യാതൊരു ദയയും കാണിക്കാറില്ല,” ഇഷാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. സ്പിന്നർമാരിൽ ചഹൽ തന്നെ കൃത്യമായി പഠിച്ചുവെച്ചിരിക്കുകയാണെന്നും അദ്ദേഹത്തെ നേരിടുക പ്രയാസമാണെന്നും താരം കൂട്ടിച്ചേർത്തു.
ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലൂടെ ഇന്ത്യൻ ടീമിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ ഇഷാൻ കിഷൻ ഇപ്പോൾ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്. പരമ്പരയിലെ നാല് മത്സരങ്ങളിൽ നിന്നായി 53.75 ശരാശരിയിൽ 215 റൺസാണ് താരം അടിച്ചുകൂട്ടിയത്. തിരുവനന്തപുരത്ത് നടന്ന അവസാന മത്സരത്തിൽ നേടിയ മിന്നും സെഞ്ചുറി ഇഷാന്റെ ലോകകപ്പ് സാധ്യതകൾ വർദ്ധിപ്പിച്ചു. ഇതോടെ സഞ്ജു സാംസൺ അടക്കമുള്ള താരങ്ങളുടെ പ്ലെയിങ് ഇലവനിലെ സ്ഥാനം ഭീഷണിയിലായിരിക്കുകയാണ്.
ലോകകപ്പിലെ ഇന്ത്യയുടെ വിക്കറ്റ് കീപ്പിംഗ് ഗ്ലൗസ് അണിയുന്നത് ഇഷാൻ കിഷൻ ആയിരിക്കുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ.













Discussion about this post