ന്യൂഡൽഹി : പശ്ചിമ ബംഗാളിലെ വോട്ടർ പട്ടികയുടെ പ്രത്യേക ആഴത്തിലുള്ള പരിഷ്കരണവുമായി ബന്ധപ്പെട്ട കേസ് ഇന്ന് സുപ്രീം കോടതി പരിഗണിച്ചു. അഭിഭാഷകർക്കൊപ്പം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കോടതി മുറിയിൽ വാദം കേൾക്കാനായി ഉണ്ടായിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വിപുല്‍ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. മമതാ ബാനർജി തന്റെ വാദങ്ങൾ കോടതിയിൽ അവതരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അഭിഭാഷകൻ മുഖേന വാദിക്കാൻ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.
പേരുകൾ നീക്കം ചെയ്യാൻ മാത്രമാണ് SIR പ്രക്രിയ ഉപയോഗിക്കുന്നതെന്ന് മമതാ ബാനർജി കോടതിയിൽ പറഞ്ഞു. വിവാഹശേഷം ഒരു മകൾ ഭർത്താവിന്റെ വീട്ടിലേക്കു താമസം മാറുമ്പോൾ, ഭർത്താവിന്റെ കുടുംബപ്പേര് എന്തിനാണ് ഉപയോഗിക്കുന്നതെന്നും അവർ ചോദ്യം ഉന്നയിച്ചു. തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാൾ മാത്രമാണ് ലക്ഷ്യമിടുന്നത് എന്നും എന്തുകൊണ്ട് അസമിൽ എസ്ഐആർ പ്രക്രിയ നടക്കുന്നില്ല എന്നും മമതാ ബാനർജി സുപ്രീം കോടതിയിൽ ചോദിച്ചു.
അതേസമയം, പശ്ചിമ ബംഗാൾ സർക്കാർ എസ്‌ഐആർ പ്രക്രിയയുമായി സഹകരിക്കുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചു. വിഷയത്തിൽ പ്രായോഗികമായ ഒരു പരിഹാരം കണ്ടെത്താൻ കഴിയുമെന്ന് ചീഫ് ജസ്റ്റിസ് പ്രസ്താവിച്ചു. തിങ്കളാഴ്ചയോടെ ഒഴിവാക്കി ലഭ്യമാക്കാൻ കഴിയുന്ന ഗ്രൂപ്പ് ബി ഉദ്യോഗസ്ഥരുടെ പട്ടിക സംസ്ഥാനം സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചു. രണ്ട് ഹർജികളിലും നോട്ടീസ് അയയ്ക്കാനും ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു.











Discussion about this post