മോസ്‌കോ : ഊർജ്ജ ബന്ധത്തിൽ ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവന. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തും എന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്ക് പിന്നാലെയാണ് റഷ്യൻ വിദേശകാര്യമന്ത്രാലയം ഒരു ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യ മോസ്കോയിൽ നിന്ന് എണ്ണ വാങ്ങുന്നത് “പരസ്പരം പ്രയോജനകരമായ” നീക്കമാണെന്നും ഇത് അന്താരാഷ്ട്ര ഊർജ്ജ വിപണിയിൽ സ്ഥിരത നിലനിർത്താൻ സഹായിക്കുമെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച പറഞ്ഞു. ഈ കാര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണ നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇന്ത്യയുമായി സഹകരിക്കുമെന്നും റഷ്യ പ്രഖ്യാപിച്ചു.
റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങലുമായി ബന്ധപ്പെട്ട് ഇന്ത്യൻ സർക്കാർ ഇതുവരെ ഔദ്യോഗിക പ്രസ്താവനകൾ ഒന്നും പുറത്തുവിട്ടിട്ടില്ല. ഇന്ത്യ യുഎസ് വ്യാപാര കരാർ അന്തിമമായി എന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യയുടെ മേലുള്ള തീരുവ കുറച്ചതിന് പ്രധാനമന്ത്രി മോദി ട്രംപിന് നന്ദി അറിയിച്ചിരുന്നു. എന്നാൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തി പകരം വെനിസ്വേലയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യ സമ്മതിച്ചു എന്നുള്ളതാണ് ട്രംപിന്റെ പ്രസ്താവനയോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.











Discussion about this post